Wednesday, November 30, 2016

പ്രൊഫൈല്‍ പിക്ചര്‍:പുസ്തകപരിചയം



സാങ്കേതികവിദ്യയുടെ കടന്നുകയറ്റം കേരളത്തിലെ ഗ്രാമീണസൗന്ദര്യത്തിന്റെ പരിസരങ്ങള്‍ കവര്‍ന്നിട്ടുണ്ടെന്നും മനുഷ്യബന്ധങ്ങളെയും സാംസ്‌കാരികബോധത്തെയും അത് യന്ത്രസമാനമാക്കിത്തീര്‍ത്തിട്
ആഴത്തില്‍ അടയാളപ്പെടുത്തപ്പെട്ട സംസ്‌കാരത്തിന്റെ മുദ്രകളാണ് ഒരു ദേശം ലിപികളില്‍ ആവാഹിച്ചു സൂക്ഷിക്കുന്നത്. നാം ജീവിക്കുന്ന ആശയപ്രപഞ്ചം സൂക്ഷ്മമായും സ്ഥൂലമായും നിലനില്‍ക്കുന്നത് ലിപികളുണ്ടായതു കൊണ്ടാണല്ലോ. ലിപിയിലുണ്ടാവുന്ന പരിണാമങ്ങള്‍ ഒരു തലമുറയില്‍ നിന്ന് അടുത്തതലമുറയിലേക്കുള്ള ജൈവപരിണാമം പോലെയാണ്. എന്നാല്‍ മുതലാളിത്തം ലാഭമോഹത്തില്‍പ്പെട്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്ര പരിണാമത്തെ തലതിരിച്ച് നിര്‍ത്തുകയും തലമുറകള്‍ തമ്മിലുള്ള മാനസികമായ വിനിമയങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ നൈസര്‍ഗിക സൗന്ദര്യത്തെ താങ്ങി നിര്‍ത്തുന്ന ഭൂമിയെ മണ്ണുവാരി യന്ത്രം കണക്കെ കോരിക്കൊണ്ടു പോവുന്നു.
ഉരലില്‍പ്പൊടിച്ചതും
അമ്മിയിലരച്ചതും
വട്ടെഴുത്തിലോ 
കോലെഴുത്തിലോ
വായിക്കപ്പെടുക (പുതിയലിപി) (പഴയതും

വരണ്ടസിദ്ധാന്തങ്ങളും ഏകഭാഷണങ്ങളും വരട്ടിയെടുത്ത വിദ്യാഭ്യാസസമ്പ്രദായമാണ് നമുക്കുള്ളത്. ജീവിതം വിളയുന്ന മണ്ണില്‍ നിന്ന് വിദ്യാഭ്യാസത്തെ അന്യവല്‍ക്കരിക്കുകയും പകരം പണം പെരുപ്പിക്കുന്ന വലിയ യന്ത്രത്തില്‍ ചെറിയ ചെറിയ ഘടകങ്ങളാക്കി മനുഷ്യനെ വിളയിച്ചെടുക്കുന്ന ഫാക്ടറികള്‍ പാടങ്ങളില്‍ ഉയര്‍ത്തുകയും ചെയ്യുന്നു. അതിനുവേണ്ട പാഠങ്ങള്‍ മാത്രമേ പാഠപുസ്തകത്തില്‍ വിതയ്ക്കുന്നുള്ളൂ. കവി 'പാഠഭേദം' സ്വപ്നം കാണുന്നു. സ്‌കൂള്‍വിട്ട് പാടത്ത് അക്ഷരം നടുന്ന കുട്ടികളില്‍ പ്രതീക്ഷയുടെ പച്ചപ്പ് കാണുന്നു
കണ്ടെത്തലുകളുടെ 
കണ്ടത്തില്‍ അവരെഴുതി
പാടഭേദം (പാടഭേദം)              
ആധുനിക കോണ്‍ക്രീറ്റ് വീടുകള്‍ വരുന്നതിനു മുന്‍പ് നാം താമസിച്ചിരുന്ന ഓടിട്ടവീട് അഭയം നല്‍കിയിരുന്ന ചെറുപ്രാണികള്‍ക്ക് മലയാള കവിതാഗൃഹത്തിലും പ്രവേശനം നല്‍കുകയാണ് 'ഓട്ടുറുമ' എന്ന കവിത. ഓട്ടുറുമയെ കൂടാതെ പൂവന്‍കോഴിയുടെയും ശംഖുവരയന്റെയും പേര് റേഷന്‍കാര്‍ഡില്‍ കവിചേര്‍ക്കുന്നത് ഇവിടെ കാണാനാവുന്നു
പ്രകൃതിദൃശ്യങ്ങള്‍ ചിത്രകലയിലെ ഓര്‍മ്മചിത്രങ്ങള്‍ മാത്രമായിത്തീരുമോ എന്ന സന്തോഷത്താലാവാം 'പ്രകൃതിദൃശ്യങ്ങള്‍' എന്ന കവിത എഴുതപ്പെട്ടത്. വലിയ വലിയ കുന്നുകള്‍ അപ്പാടെ ഇല്ലാതായി രൂപംകൊണ്ട ഭൂമിയിലെ വ്രണങ്ങള്‍ കാണാതിരിക്കുകയും ശരീരത്തിലെ ചെറിയ ചെറിയ കുരുക്കളോട് യുദ്ധം ചെയ്ത് സമ്മാനമായി തേടിയ 'കലകളില്‍ അഭിരമിക്കുകയും ചെയ്യുന്ന കലാകാരന്മാരെക്കുറിച്ചുമാണ് 'കുരു/പരു' എന്ന കവിത.
മാനുഷികമായ വിനിമയങ്ങളെ ദൃഢമാക്കുന്നതിന് ഉദ്ദേശിച്ച് വിവരസാങ്കേതികവിദ്യ വ്യക്തികളുടെ യഥാര്‍ത്ഥം പ്രൊഫൈല്‍ മൂടിവെക്കുന്നതിന് ഉപകരണമാവുന്നതെങ്ങനെയെന്ന് 'പ്രൊഫൈല്‍ പിക്ചര്‍' പറഞ്ഞു തരുന്നു. അടുത്തടുത്തു ജീവിക്കുന്നവര്‍ ഒരിക്കലും പരസ്പരം ചാറ്റു ചെയ്യാത്ത വൈപരീത്യം ഈ സാങ്കേതിക വിദ്യയുടെ സൃഷ്ടിയാണല്ലോ എന്ന നടുക്കം കവിയുടെ ഉള്ളലുണ്ട്
അമ്പലവും വിദ്യാലയവും പോലെയായിരുന്നു നമ്മുടെ നാട്ടിലെ ടാക്കീസുകള്‍ ആഴ്ചതോറും  ഉത്സവം കൊടിയേറിയിരുന്ന സാംസ്‌കാരിക ക്ഷേത്രങ്ങളെ ഒന്നൊന്നായി മുതലാളിത്തം കര്‍സേവ നടത്തി പൊളിച്ചടുക്കുകയും ആ സ്ഥാനത്ത് പുതിയ തലമുറയെ മയക്കിക്കടത്താനുള്ള ഷോപ്പിങ്ങ് മാളുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. കണ്ണില്‍ ചോരയില്ലാത്ത ഈ പ്രവൃത്തിയില്‍ കവിയുടെ കണ്ണ് കലങ്ങുന്നു.
സ്വപ്നത്തില്‍ ദൈവത്തോട് മന്ദഹസിച്ചെഴുന്നേല്‍ക്കുന്ന കുഞ്ഞുമനസ്സിനെ തൊടുകയാണ് 'വിഭ്രാമകം' എന്ന കവിത. കവിയ്ക്കും കുഞ്ഞുങ്ങളുടെ മനസ്സാണല്ലോ. സോഫവിരിയിലെ പൂക്കളിലും പെയിന്റിംഗില്‍ തളംകെട്ടി നില്‍ക്കുന്ന പുഴയിലും ജനല്‍കര്‍ട്ടനില്‍ ഉലയുന്ന കാടിലും ഷോകേസില്‍ സംസാരിക്കുന്ന കളിപ്പാട്ടങ്ങളിലും കവിത വായിക്കുന്നവന്‍.
പ്രൊഫഷണലുകളായ പുതിയ തലമുറ സംസ്‌കാരത്തെ ഒറ്റിക്കൊടുക്കുന്നതെങ്ങനെയെന്
ഗ്രാമീണത എന്നത് പ്രകൃതിയുടെയും മനുഷ്യപ്രകൃതത്തിന്റെയും പാരസ്പര്യത്തിന്റെ ഉല്പന്നമാണ്. നൈസര്‍ഗ്ഗികത അതിന്റെ സൗന്ദര്യവും സൗന്ദര്യം അതിന് നൈസര്‍ഗ്ഗികവുമാവുന്നു. ഈ സമാഹാരത്തിന്റെ ശക്തിയും സൗന്ദര്യവും ഉറവെടുക്കുന്നത് ഗ്രാമീണതയിലാണ്. അവിടെ 'പൊട്ടക്കിണറും' പ്രതിബിംബമുണ്ടാക്കുന്നു. കുത്തിക്കെടുത്തിയിട്ടും ചൂട്ടുകറ്റയില്‍ നിന്നും വെളിച്ചം പ്രസരിക്കുന്നു. 'ഉപ്പുമാവ്' എല്ലാ സങ്കടങ്ങളുടെയും വയറു നിറയ്ക്കുന്നു. 'തോട്' പൂര്‍ണ്ണസംതൃപ്തനായി ഒഴുകുന്നു
ഒരു ചിത്രം നോക്കുന്ന കൗതുകത്തോടും സൂക്ഷ്മതയോടും കൂടി പരിസരങ്ങളെ നോക്കുന്ന കുഞ്ഞു കണ്ണാണ് ഇവിടെ കവിതകള്‍ കണ്ടെടുക്കുന്നത്. ചെറിയ ചെറിയ ശബ്ദങ്ങള്‍ കേള്‍ക്കാനുള്ള സോഫ്റ്റ്‌വേര്‍ ഈ കവിതകളില്‍ ഉണ്ട്. നിസ്സരജീവിതങ്ങള്‍ക്കുള്ള വിശാലതയും ആഴവും അത് വെളിച്ചത്തേക്കിടുന്നു. കവിതയുടെ സൃഷ്ടിരഹസ്യങ്ങള്‍ അത് വെളിപ്പെടുത്തുന്നു
വായനക്കാരില്‍ പുനഃസൃഷ്ടി നടത്താന്‍ പ്രേരിപ്പിക്കുന്ന രാസവിദ്യ ഒളിപ്പിക്കുന്ന രചനാരീതിയാണ് രാജേഷ് കരിപ്പാലിനുള്ളത്. പുതിയ വായനയുടെ അപാരസാധ്യതകള്‍ ഈ കവിതകളോരോന്നും തുറന്നു വെക്കുന്നു.


രാജീവന്‍ കാഞ്ഞങ്ങാട്:കാരുണ്യം പെയ്ത കഥാകാരന്‍


     സാമൂഹ്യ സാഹചര്യങ്ങളും വ്യക്തിദുരന്തങ്ങളും നിമിത്തം ജീവിതത്തിന്റെ കയത്തില്‍ പെട്ടുപോയ മനുഷ്യാവസ്ഥകളുടെ സങ്കീര്‍ണതകളാണ് രാജീവന്‍ കാഞ്ഞങ്ങാടിന്റെ കഥകള്‍. പണവും പദവിയും കേന്ദ്രസ്ഥാനത്ത് നിലയുറപ്പിക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയില്‍ അവഗണനയില്‍പ്പെട്ട് ചതഞ്ഞമര്‍ന്നു പോവുന്ന സാധാരണ മനുഷ്യരെയാണ് രാജീവന്‍ ചിത്രീകരിക്കുന്നത്. ജീവിതം നല്‍കുന്ന ചെറിയ ചെറിയ സന്തോഷങ്ങള്‍ ഭൂമിയില്‍ തന്നെ എല്ലാവര്‍ക്കും ഓഹരിയായി ലഭിക്കേണ്ടിയിരുന്നതാണ്. എന്നാല്‍ അധ:സ്ഥിതര്‍ക്ക് അതുപോലും നിഷേധിക്കപ്പെടുന്നു. ഈ സങ്കുചിതത്വത്തില്‍ രാജീവന്‍ വേദനിക്കുകയും രോഷം കൊള്ളുകയും ചെയ്യുന്നു. ജീവിതം സാക്ഷാത്കരിക്കുന്നതിനുള്ള ആകുലമായ യാത്രയില്‍ സാധരണക്കാര്‍ ഓരോരുത്തരും അപായപ്പെടുന്ന ദുരന്തം ഈ കഥകളില്‍ കാണാനാവും. ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും സാമൂഹ്യപദവികളുടേയും മിഥ്യയായ അഭിമാനം കൊണ്ടു നടക്കാന്‍ മനുഷ്യരെ പ്രേരിപ്പിച്ച് പരസ്പരം ഇടപഴകാന്‍ പോലും സാധിക്കാത്ത വിധത്തിലുള്ള കമ്പാര്‍ട്ടുമെന്റുകളില്‍ അവരെ പെടുത്തുന്ന സ്ഥിതിവിശേഷത്തെ രാജീവന്‍ വിമര്‍ശിക്കുന്നു. സമൂഹത്തെ മുന്നോട്ടു നയിക്കുന്ന പാളങ്ങളില്‍ ഈ കമ്പാര്‍ട്ടുമെന്റുകളെ കൂട്ടിയിണക്കാന്‍ ജീവിത ത്യാഗം ചെയ്യുന്നവരുടെ രക്തം ചിതറിത്തെറിക്കുന്നത് ഈ എഴുത്തുകാരന്‍ കാണുകയും ഞെട്ടലുണ്ടാക്കുംവിധം അവതരിപ്പിക്കുകയും ചെയ്യുന്നു. അധികാരത്തിനു വേണ്ടിയുള്ള പടയോട്ടങ്ങള്‍ക്കിടയില്‍ പെട്ട് കാലുകുത്താനുള്ള ഒരടി മണ്ണ് പോലും ഇല്ലാതാവുന്നവര്‍ ജീവിതനൗക തകര്‍ന്ന് കണ്ണീര്‍ക്കടലില്‍ ശ്വാസം കിട്ടാതെ മുങ്ങിമരിച്ച് കടല്‍ത്തീരത്തടിയുന്ന ദുരന്തചിത്രം 'നാവികന്‍' എന്ന നോവലില്‍ കാണാം. ഐലന്‍കുര്‍ദ്ദിയുടെ ചിത്രം ഈ അവസരത്തില്‍ ഓര്‍മ്മവരുന്നു .


   2004ല്‍ പ്രസിദ്ധീകരിച്ച 'അസ്ഥികൂടങ്ങളും പച്ചിലകളും' എന്ന കഥാസമാഹാരമാണ് രാജീവന്‍ കാഞ്ഞങ്ങാടിന്റെ ആദ്യപുസ്തകം. ''ആര്‍ദ്രതയുടെ അരുവികള്‍ അനുനിമിഷം വറ്റിക്കൊണ്ടിരിക്കുന്ന ആസുരകാലത്ത് മാനവികതയുടെ നക്ഷത്രശോഭ പ്രസരിപ്പിക്കാന്‍ ഈ കഥകള്‍ക്ക് സാധിക്കുന്നുവെന്ന്'' അവതാരികയില്‍ വാസുചേറോട് അഭിപ്രായപ്പെടുന്നു. 2006ല്‍ പ്രസിദ്ധീകരിച്ച നാവികന്‍' എന്ന നോവല്‍ അഭയാര്‍ത്ഥികളുടെ കദനമാണ് പറയുന്നത്. ''ഉപദേശീയതയുടെ ജനാധിപത്യവല്‍ക്കരണത്തെപ്പറ്റി ശക്തമായി ആവിഷ്‌കരിക്കപ്പെട്ട കൃതിയാണ് ഇതെന്ന്'' അവതാരികയെഴുതിയ എം.. റഹ്മാന്‍ പറയുന്നു. 2010ല്‍ പ്രസിദ്ധീകരിച്ച 'മൂന്ന് വ്യത്യസ്ത കമ്പാര്‍ട്ടുമെന്റുകള്‍' എന്ന കഥാസമാഹാരം അധിനിവേശത്തിന്റെ കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ ജീവിതങ്ങളെ അനാവരണം ചെയ്യുന്നു. ''മനുഷ്യപ്പറ്റുള്ള കഥകള്‍'' എന്ന് അവതാരികയില്‍ വത്സന്‍ പിലിക്കോട്. എഴുതി പൂര്‍ത്തിയാക്കിയ ഒരു നോവലും ഒട്ടേറെ ചെറുകഥകളും ഇനിയും വെളിച്ചം കണ്ടിട്ടില്ല. കാഞ്ഞങ്ങാടാണ് രാജീവന്‍ എന്ന സാംസ്‌കാരിക പ്രവര്‍ത്തകന്റെ തട്ടകം. മാതൃകാപരമായിരുന്നു രാജീവന്റെ പ്രവര്‍ത്തനങ്ങള്‍. ജനകീയമായി ലളിതഗാനം നിര്‍മ്മിച്ച് വിതരണം ചെയ്ത 'ഗാനമയൂഖം' എന്ന സംരംഭത്തിന്റെ പ്രധാന സംഘാടകനായിരുന്നു രാജീവന്‍. ഇതിലെ മൂന്ന് ഗാനങ്ങള്‍ക്ക് രാജീവന്‍ രചന നിര്‍വഹിച്ചു.

     അനാഥത്വം ചൊരിഞ്ഞ ചോര ഓരോ മണ്‍തരിയിലും മണക്കുന്ന കഥകളാണ് 'അസ്ഥികൂടങ്ങളും പച്ചിലകളും' എന്ന സമാഹാരത്തില്‍. സാമൂഹ്യവ്യവസ്ഥിതി നിഴല്‍പ്പരുവത്തിലാക്കിയ യന്ത്രമനുഷ്യരെ ഈ കഥകളില്‍ അവതരിപ്പിക്കുന്നു. ജീവിതം പച്ചപിടിപ്പിക്കുന്നതിനായി മറുനാട്ടിലെത്തുന്നവരുടെ മനുഷ്യജീവിതം മരുപ്പറമ്പായി മാറുന്ന വൈപരീത്യം 'കസ്തൂരിമാന്‍' എന്ന കഥയില്‍ കണ്ടറിയുന്നു. അവരുടെ ഭൂമിയിലേക്ക് ആകാശത്തു നിന്നും നിലാവിറങ്ങാന്‍ മടിച്ചു നില്‍ക്കുന്നു. ആഴവും പരപ്പുമുള്ള ഇവരുടെ ജീവിതത്തിലെ കടലുകളും മരുഭൂമികളും ചുരുക്കം വാക്കുകള്‍ കൊണ്ട് അനുഭവിപ്പിക്കാനുള്ള കഥാകാരന്റെ മിടുക്ക് വിസ്മയാവഹമാണ്. മകളെ നഷ്ടപ്പെട്ട അച്ഛന്റെ അനേ്വഷണങ്ങളാണ് 'അസ്ഥികൂടങ്ങളും പച്ചിലകളും' എന്ന കഥയില്‍. സത്യത്തിന്റെ കാണാത്ത പുറങ്ങളിലുള്ള മണ്ണിലിറ്റുവീണ രക്തത്തുള്ളികളെ കഥാകൃത്ത് കണ്ടെടുക്കുന്നു. ലാഭനഷ്ടങ്ങളെക്കുറിച്ചുള്ള അറിവുകള്‍ ചെറിയതാണെന്ന് വിശ്വസിക്കുന്നവരുടെ സര്‍ഗ്ഗാത്മകത വിപണി സംസ്‌കാരത്തില്‍പ്പെട്ട് വിലയറിയാതെ പോവുന്ന വേദനയാണ് 'ഒരു പഴയ ചിത്രം എന്ന കഥയില്‍. മനുഷ്യദുരിതങ്ങളെ അകേ്വറിയം നോക്കുന്ന കൗതുകത്തോടെ മാത്രം നോക്കുന്ന സമൂഹത്തിന്റെ കാഴ്ചരോഗം ഈ കഥയില്‍ വിവരിക്കുന്നു. അനാഥ ജീവിതങ്ങളോട് മനുഷ്യത്വമില്ലാത്ത സമൂഹത്തെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന ഒരെഴുത്തുകാരനെ ഇവിടെ കാണാം. 'വഴിമാറുന്ന വാക്കുകള്‍' എന്ന കഥയില്‍ ധാര്‍മ്മികതയുടെ ട്രാക്ക് തെറ്റിച്ച് വിജയപീഠത്തിചെത്തുന്നവര്‍ പെരുകുന്ന മത്സരത്തിന്റെ ലോകം വിപണി സംസ്‌കാരമുണ്ടാക്കിയതാണെന്ന് തിരിച്ചറിയുന്നു. സത്യം വിളിച്ചു പറയുന്ന എഴുത്തുകാരുടെ ജീവിത ദുഃസ്വപ്നസമാനമായിത്തീരുന്ന വര്‍ത്തമാന ദുരന്തം 'അവസാനലക്കം' എന്ന കഥ മുന്‍കൂട്ടി കാണുന്നു. കഥാകൃത്തിന്റെ ഹൃദയത്തില്‍ നിന്ന് അക്ഷരങ്ങളോടൊപ്പം കണ്ണീര് അടര്‍ന്നുവീണ് പുസ്തകത്താളില്‍ പടരുന്നത് ശ്രദ്ധാപൂര്‍വ്വം ഈ കഥകളെ പിന്തുടര്‍ന്നാല്‍ തിരിച്ചറിയും.
   
വ്യക്തിദുരന്തങ്ങള്‍ക്ക് കാരണമായ സാമൂഹ്യപശ്ചാത്തലം അനേ്വഷിക്കുന്ന എഴുത്തുകാരനെയാണ് 'മൂന്നു വ്യത്യസ്ത കമ്പാര്‍ട്ടുമെന്റുകള്‍' എന്ന സമാഹാരത്തില്‍ കാണുന്നത്. സാമ്പത്തികമായ ഏറ്റക്കുറച്ചിലുകള്‍ ബന്ധങ്ങളിലെ മാനുഷികത ചോര്‍ത്തിയെടുക്കുകയും ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ യാത്ര ചെയ്യുന്ന അധഃസ്ഥികര്‍ക്ക് ജീവിതം അപായകരമായിത്തീരുകയും ചെയ്യുന്നു. 'മൂന്നു വ്യത്യസ്ത കമ്പാര്‍ട്ടുമെന്റുകള്‍' എന്ന കഥ ഈ സ്ഥിതിവിശേഷത്തെ അവതരിപ്പിക്കുന്നു. സമ്പത്ത് ഓരോ മനുഷ്യനെയും ഓരോരോ കമ്പാട്ടുമെന്റുകളില്‍ ഒതുക്കിത്തീര്‍ക്കുന്നു. ശീതികരിച്ച കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുന്നവര്‍ പാളത്തില്‍ ചിതറിത്തെറിക്കുന്ന സഹോദരങ്ങളുടെ ചോരത്തുള്ളികള്‍ എത്തിനോക്കാന്‍ പോലും മടിക്കുന്നു. 'വിചാരണയ്ക്ക് മുന്‍പെ' എന്ന കഥ പ്രവാസികളുടെ ജീവിതമാണ്. ആകാശത്തിലെ വിമാനം നഴ്‌സറി വിദ്യാര്‍ത്ഥികള്‍ നോക്കി കൗതുകം കൊള്ളുന്നതുപോലെ അകലെ നിന്നു മാത്രം നാം അവരുടെ ജീവിതം നോക്കുന്നു. മധ്യവര്‍ഗ്ഗത്തിന്റെ ആര്‍ത്തിപിടിച്ച ജീവിതം ഇതില്‍ കാണാം. കാത്തിരിപ്പിന് ക്ഷമയില്ലാതെ വലിയ വലിയ വാഹനങ്ങളില്‍ മലയാളി സഞ്ചരിക്കാന്‍ വെമ്പുന്ന കാഴ്ച ഇവിടെ അവതരിപ്പിക്കുന്നു. പാതയുടെ അരികു ചേര്‍ന്ന് നടക്കുന്നവരെ പാതാളങ്ങളിലേക്ക് പറഞ്ഞയക്കുന്നു. ഈ പാതയരികത്ത് സ്ഥാപിച്ച കൂറ്റന്‍ പരസ്യപലകയ്ക്കു മുന്നില്‍ മനുഷ്യന്‍ എത്ര ചെറുതായി പോവുന്നു എന്ന് കഥാകൃത്ത് വിമര്‍ശിക്കുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള സ്വാഭാവിക ചേര്‍ച്ച അവസാനിക്കുകയും പുതിയ പുതിയ ജാതിമതങ്ങള്‍ മനുഷ്യര്‍ തമ്മിലുള്ള ചേര്‍ച്ച തീരുമാനിക്കുകയും ചെയ്യുന്ന സാമൂഹ്യാവസ്ഥയും ഇവിടെ വിമര്‍ശനവിധേയമാക്കുന്നുണ്ട്.
പ്രകൃതി എല്ലാവര്‍ക്കുമായി കനിഞ്ഞു നല്‍കിയ സൗഭാഗ്യങ്ങള്‍ നിലവിലെ സാമൂഹ്യവ്യവസ്ഥയില്‍ അധീശവര്‍ഗ്ഗം അധഃസ്ഥികര്‍ക്ക് നിഷേധിക്കുന്ന ചിത്രം 'ഹദീസുമാല' എന്ന കഥയില്‍ വരച്ചു കാട്ടുന്നു. ജീവിക്കുന്നതിനായി മനഃസ്സാക്ഷിയെ പൂട്ടിയിട്ട മനുഷ്യരുടെ ദുരവസ്ഥ 'കന്യാകുമാരി' എന്ന കഥയില്‍ കാണുന്നു. വിലതകര്‍ന്ന കര്‍ഷകസമൂഹത്തിന്റെ കഥയാണ് 'മലപ്പട്ടത്ത് ഒരു തോമ'. കര്‍ഷകരുടെ ജീവിതം മുളപൊട്ടാതെ പാഴായിപ്പോകുന്ന വിത്തുകള്‍ പോലെയാണ്. നമ്മുടെ  കണക്കെടുപ്പുകളിലൊന്നും അ്വരുടെ ജീവിതം വരുന്നില്ല. ആത്മഹത്യയുടെ മുനമ്പില്‍ നില്‍ക്കുന്ന അവരെ എളുപ്പത്തില്‍ കണക്കെടുക്കുന്നതിന് വേണ്ടിയാവാം മരണത്തിലേക്ക് തള്ളിവീഴ്ത്തുന്നത്.
പുരുഷസമൂഹം തെരുവു പട്ടികളെപ്പോലെ മാംസദാഹികളായി മാറിക്കൊണ്ടിരിക്കുന്ന ഭീതിജനകമായ സമൂഹത്തിലാണ് നമ്മുടെ പെണ്‍കുട്ടികള്‍ വഴി നടക്കുന്നത്. ഈ പെണ്‍കുട്ടികള്‍  നമ്മുടെ കുട്ടികളാണ് എന്ന് ഓര്‍മ്മപ്പെടുത്തലാണ് 'പിന്നിലേക്ക് തിരിയുന്ന പൂവ്' എന്ന കഥ.
     കഷ്ടപ്പെടുന്നവരെ മനസ്സിലാക്കാത്ത പ്രദേശം മനുഷ്യരില്ലാത്ത പ്രദേശമാണ് എന്ന് 'നോ മാന്‍സ് ലാന്റ്' എന്ന കഥയില്‍ വിമര്‍ശിക്കുന്നു. കച്ചവടത്തിന്റെ കത്തി കയ്യിലേന്തിയ ആതുരാലയങ്ങളാണ് 'ഉസിലാംപെട്ടി പെണ്‍കുട്ടി' എന്ന കഥയില്‍.
ആഗോളവല്‍ക്കരണ ഫലമായി ജീവിതം യാതനാപൂര്‍ണ്ണമായത് ഓരോ കഥകളിലും നിറഞ്ഞു നില്‍ക്കുന്നു. വിപണിയുടെ പ്രത്യയശാസ്ത്രം സമൂഹമനസ്സിലെ ആര്‍ദ്രത ഇല്ലാതാക്കുന്നതിലുള്ള ഉത്കണ്ഠയാണ് രാജീവനെക്കൊണ്ട് കഥയെഴുതിച്ചത്.
    
കാസര്‍കോടന്‍ പ്രദേശത്തിന്റെ സാംസ്‌കാരിക വൈവിധ്യം അനേ്വഷിക്കുന്ന ഒരെഴുത്തുകാരനെ 'നാവികന്‍ എന്ന നോവലില്‍ കാണാന്‍ കഴിയും. സപ്തഭാഷാ സംഗമഭൂമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ദേശത്തോടുള്ള രാജീവന്റെ അഭിനിവേശം ഈ നോവലില്‍ വായിച്ചെടുക്കാം. യക്ഷഗാനം, ഹരികഥാകാലക്ഷേപം, ഇശല്‍, സബീനാപാട്ട്, ബയലാട്ടം, ദഫ്മുട്ട്, അരവണമുട്ട്, നവരാത്രി വേഷം, അലാമിക്കളി, പുലിവേഷം, തുടങ്ങിയ കാസര്‍ഗോഡിന്റെ സാംസ്‌കാരിക മുദ്രകള്‍ നോവലിലുടനീളം നിറഞ്ഞു നില്‍ക്കുന്നു. ഈ നോവലിന്റെ ഭൂമികയായ ഗംഗാവാറിലെ നാട്യകലാസദനം അതിരുകളില്ലാത്ത മനസ്സുമായി മനുഷ്യര്‍ മനുഷ്യരായി ഇടപഴകുന്ന ആദര്‍ശ ദേശമാണ്. അധിനിവേശം അതിലെ അന്തേവാസികളെ അഭയാര്‍ത്ഥികളാക്കി നടുക്കടലിലെത്തിക്കുന്നു. നങ്കൂമിടാനാവാതെ നാവികരോരോന്നും മുങ്ങിത്താഴുന്നു.
     'നാവികന്റെ കഥാശം ഈ വിധമാണ്. ഇന്ത്യാവിഭജന സമയത്ത് പാക്കിസ്ഥാനില്‍ നിന്നും നവ്ഖാലിയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തിച്ചേരുന്ന ബ്യാരി ഗുല്‍മുഹമ്മദ് എന്ന സൂഫിഗായകന്‍ അവിടെ നിന്നും കാസര്‍കോടന്‍ ഗ്രാമമായ ഗംഗാവാറില്‍ എത്തിച്ചേരുന്നു. ഗംഗാവാറിലെ നാട്യകലാസദനം എന്ന കലാമന്ദിരത്തിലെ അന്തേവാസിയായിത്തീരുന്നു. കാലാന്തരത്തില്‍ ശേഷപ്പ ഭണ്ഡാരി എന്ന ഹിന്ദുവര്‍ഗീയവാദി നാട്യകലാസദനത്തിന്റെ അവകാശത്തിനായി ഗുല്‍മുഹമ്മദുമായി നിയമയുദ്ധം നടത്തുന്നു. ഗുല്‍മുഹമ്മദിനെയും കുടുംബത്തെയും പാക്കിസ്ഥാന്‍ ചാരന്മാരായി മുദ്രകുത്തുന്നു. നിയമയുദ്ധത്തില്‍ ശേഷപ്പ ഭണ്ഡാരി ജയിക്കുകയും ഗുല്‍മുഹമ്മദിനും കുടുംബത്തിനും അഭയസ്ഥാനം നഷ്ടപ്പെടുകയും ചെയ്യുന്നു. കപ്പല്‍ക്കാരനായ ചെറുമകന്‍ വഹാബ് കപ്പല്‍ യാത്രയില്‍ വെച്ചാണ് തന്റെ കുടുംബത്തിന്റെ ദുരന്തം അറിയുന്നത്. വഹാബ് തന്റെ മെക്‌സിക്കോകാരന്‍ സുഹൃത്ത് ഡെല്ലാസിന്റെ കള്ളപാസ്‌പോര്‍ട്ടില്‍ ആള്‍മാറാട്ടം നടത്തി വളരെക്കാലങ്ങള്‍ക്ക് ശേഷം തന്റെ വേരുകള്‍ അനേ്വഷിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്നു. ഗംഗാവാറില്‍ സ്വന്തക്കാരാരുമില്ലെന്ന് തിരിച്ചറിഞ്ഞ വഹാബ്തന്റെ ജന്മനാടിനോട് യാത്ര പറയുന്നു. അഭയാര്‍ത്ഥികളെല്ലാം മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപില്‍ ഒരേ ദേശക്കാരാണെന്ന് അയാള്‍ മനസ്സിലാക്കുന്നു. ഗംഗാവാര്‍ എന്ന   ഇരഗ്രാമം എല്ലാ ഇരഗ്രാമങ്ങളുടെയും തുടര്‍ച്ചയായി ചരിത്രത്തില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
    
     ''ഈശ്വരന്‍ അതിരുകള്‍ വരച്ചു തന്നില്ല. ഭൂമിയുടെ വാത്സല്യത്തിനും അതിരുകളുണ്ടായിട്ടില്ല. പക്ഷെ ഭൂമിക്ക് അവകാശികളായി വന്നവര്‍ വിഭജനരേഖകള്‍ ചമച്ചു. അവരുടെ പ്രമാണങ്ങള്‍ക്ക് ചരിത്രത്തിന്റെ സാധുതയും വേദങ്ങളുടെ സാക്ഷ്യപത്രങ്ങളുമുണ്ടായിരുന്നു
     സൂക്ഷ്മമായ വായന ആവശ്യപ്പെടുന്ന രചനകളാണ് രാജീവന്റേത്. ആദ്യവായനയില്‍ ഒരു പക്ഷെ അത് ആകര്‍ഷകമായി തോന്നണമെന്നില്ല. കവിത പോലെ കുറുകി നില്‍ക്കുന്ന സ്വഭാവമാണ് അതിനുള്ളത്. അമ്പരപ്പിക്കുന്ന കാവ്യബിംബങ്ങള്‍ അതില്‍ ധാരാളമായി കാണാന്‍ സാധിക്കുന്നു. വാചാലത ഒട്ടുമില്ലാതെ രാജീവനെഴുതുന്നു. ആര്‍ദ്രവും സാന്ദ്രവുമായ ഭാഷയില്‍. അതിലെ ആറാത്ത കണ്ണീര്‍ വായനക്കാരന്റെ ഹൃദയത്തെ പൊള്ളിക്കുന്നു.
     ഗൗരവപൂര്‍ണമായ പഠനവും ചര്‍ച്ചകളും രാജീവന്റെ രചനകള്‍ക്ക് ഉണ്ടാവേണ്ടതുണ്ട്. കാലത്തെ അതിജീവിക്കാനുള്ള അങ്കുരശേഷിയുള്ള അക്ഷരങ്ങള്‍ മലയാള സാഹിത്യത്തിന് സമ്മാനിച്ചതിനു ശേഷമാണ് രാജീവന്‍ കാഞ്ഞങ്ങാട് കടന്നുപോയത്.


Thursday, October 13, 2016

ഒരു ഗസ്റ്റ് അധ്യാപകന്റെ ഗണിതയജ്ഞം


    ഒടയഞ്ചാലില്‍ നിന്നും ഓട്ടോറിക്ഷ കോടോത്തേക്കുള്ള കയറ്റം ഒച്ച വെച്ച് കയറുകയാണ്.ഓര്‍മ്മകള്‍ ചിലത് കാടുമൂടിയിട്ടുണ്ട്.ചിലത് ഉണങ്ങി വീണിട്ടുണ്ട്.ചിലത് കുന്നോടെ അപ്രത്യക്ഷമായിട്ടുണ്ട്.കോടോത്തെ ഓര്‍മ്മകള്‍ പതിനഞ്ചുവര്‍ഷം പിന്നിടുന്നു.

സ്ക്കൂള്‍ പ്രവേശനകവാടം
   2000ലാണ് കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹൈസ്ക്കൂള്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെടുന്നത്.വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫിന്റെ ആദ്യലിസ്റ്റില്‍ സ്ക്കൂളുണ്ടായിരുന്നില്ല.ലിസ്റ്റ് വിവാദമായി.പുതിയ ലിസ്റ്റിട്ടു.അതിലാണ് കോടോത്തിന് നറുക്ക് വീണത്.

   1999 ലാണ് കാസര്‍ഗോഡ് ഗവ.കോളേജില്‍ നിന്നും എന്റെ ഗണിതശാസ്ത്രം ബിരുദാനന്തരബിരുദം പൂര്‍ത്തിയാവുന്നത്.അധ്യാപകന്റെ വേഷം അതിനും വളരെ മുമ്പേ അണിയേണ്ടി വന്നിരിരുന്നു.നീലേശ്വരത്തെ പ്രതിഭാകോളേജ് പിളര്‍ന്നപ്പോള്‍ 'നീലേശ്വരം പ്രതിഭാ' എന്നൊരു സ്ഥാപനമുണ്ടായിരുന്നു.1996 ഡിസമ്പറില്‍ ബി.എഡ് പഠനം കഴിഞ്ഞ സമയം.ബി.എസ്.സി ഗണിതശാസ്ത്രത്തിലെ സബ്സിഡിയറി വിഷയമായ മാത്തമാറ്റിക്കല്‍ ഇക്കണോമിക്സിന് അധ്യാപകരെ കിട്ടാനില്ല.കിഴക്കന്‍ കൊഴുവലിലെ എന്‍.എസ്.എസ് ഓഡിറ്റോറിയം വാടകയ്ക്കെടുത്താണ് കോളേജ് നടത്തിയത്.മത്സരത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ കോളേജ് ഊര്‍ധ്വശ്വാസം വലിക്കുന്ന സമയം.കോളേജ് ആ വര്‍ഷം തന്നെ പൂട്ടി.പക്ഷെ എന്റെ യജ്ഞം തുടര്‍ന്നു.

    മധ്യവേനലില്‍ നീലേശ്വരം മന്ദംപുറത്ത് കാവിനടുത്തുള്ള വിവേകാനന്ദ കോളേജില്‍ ചേക്കേറി.ജൂലൈ മാസം അട്ടേങ്ങാനം ഗവ.ഹൈസ്ക്കൂളില്‍ എംപ്ലോയ്മെന്റ് നിയമനം.മൂന്നു മാസം കഴിഞ്ഞപ്പോള്‍ പി.എസ്.സി നിയമനം വന്നപ്പോള്‍ ജോലി തെറിച്ചു.കാസര്‍ഗോഡ് ഗവ.കോളേജില്‍ എം.എസ്.സി ക്ക് സീറ്റൊഴിവ് വന്നപ്പോള്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെ വിദ്യാര്‍ഥി ജീവിതം.പഠനത്തിനിടയില്‍ കോളേജിനടുത്തുള്ള നാസന്റ് കോളേജില്‍ അധ്യാപകവേഷം.

    കോളേജ് പഠനം കഴിഞ്ഞപ്പോള്‍ യജ്ഞം 24 മണിക്കൂറുമായി.ഞായര്‍ മുതല്‍ ഞായര്‍ വരെ.നീലേശ്വരം ഗവ.ഹോമിയോ ആസ്പത്രിക്കടുത്തുള്ള പ്രതിഭാ കോളേജ്,തളിപ്പറമ്പിലെ നാഷണല്‍ കോളേജ്,കാസര്‍ഗോഡ് വിദ്യാനഗറിലുള്ള ടാഗോര്‍ കോളേജ്. ആഴ്ചയില്‍ രണ്ടുദിവസം ധര്‍മ്മശാലയിലുള്ള കണ്ണൂര്‍ ഗവ.എഞ്ചിനീയറീംഗ് കോളേജില്‍ പാര്‍ട് ടൈം ബി.ടെക്കിന് ഇവനിംഗ് ക്ലാസ്.ക്ലാസ് കഴിഞ്ഞ് സുഗന്ധി ബസില്‍ നീലേശ്വരം മാര്‍ക്കറ്റിലിറങ്ങിയിട്ട് തട്ടാച്ചേരി വീട്ടിലെത്തുമ്പോള്‍ പത്തര കഴിയും.പക്ഷെ വിശ്രമമില്ല.പിറ്റേന്നത്തെ പി.ജി.ക്ലാസിനുള്ള ടോപ്പോളജി പഠിക്കണം.ഗണിതയജ്ഞം തന്നെ.വയറ്റുപ്പിഴപ്പിന്.

     വരുമാനസാധ്യത കൂടുതല്‍ കണ്ട് ഹയര്‍ സെക്കന്ററി സ്ക്കൂളുകളിലെ ഗസ്റ്റ് അധ്യാപകജോലിക്ക് പിന്നീട് ശ്രമിച്ചു.തുടരന്‍ ഇന്റര്‍വ്യുകള്‍.കടുത്ത മത്സരം തന്നെ.യാത്രാസൌകര്യം കുറഞ്ഞ സ്ക്കൂളുകളില്‍ കുറച്ചു കൂടി സുരക്ഷിതമാണ് എന്ന കണക്കു കൂട്ടലില്‍ പടന്നക്കടപ്പുറത്തും കോടോത്തും നിലയുറപ്പിച്ചു.ഈരണ്ട് ദിവസം.ബാക്കിയുള്ള രണ്ട് ദിവസം പ്രതിഭാ കോളേജ്, നാഷണല്‍ കോളേജ്.കാസര്‍ഗോഡ് ഗവ.കോളേജില്‍ ഗസ്റ്റിനെ വിളിച്ചപ്പോള്‍ പടന്നക്കടപ്പുറം ഒഴിവാക്കി.കോടോത്ത് മാറാപ്പില്‍ തന്നെ തൂങ്ങി.
ഒടയഞ്ചാലില്‍ നിന്നും ജീപ്പിനാണ് കോടോത്തേക്ക് യാത്ര.പിറകിലെ ചവിട്ടു പടിയില്‍ തൂങ്ങിപ്പിടിച്ചാണ് യാത്ര.നല്ല ക്ലേശമുണ്ട്.എങ്കിലും കോടോത്തിന്റെ പിടി വിട്ടില്ല.

     വീട്ടില്‍ നിന്ന് മാറിത്താമസിച്ച് പഠിക്കണം എന്ന് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ആഗ്രഹമുണ്ടായിരുന്നു.വയനാട് കണിയാമ്പറ്റയാണ് ബി.എഡിന് ആദ്യം അഡ്മിഷന്‍ കിട്ടിയത്.പ്രായമായ അച്ഛനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി കാസര്‍കോട്ടെ അഡ്മിഷന്‍ വരുന്നത് വരെ കാത്തു നിന്നു. എന്നാല്‍ കോടോത്തെ 'സര്‍വ്വകലാശാല' താമസിച്ചു 'പഠിക്കാനുള്ള എന്ന ജീവിതാഭിലാഷം സാധിച്ചു തന്നു.

     പുതിയ ഭൂഖണ്ഡങ്ങള്‍ തേടിയുള്ള കപ്പല്‍ യാത്രയായിരുന്നു.കപ്പല്‍ കോടോത്ത് നങ്കൂരമിട്ടു.യാത്രക്കിടെ പല ഭൂഖണ്ഡങ്ങളില്‍ നിന്നും സംഘത്തിലെത്തിയവര്‍.ബാബു,അരവിന്ദാക്ഷന്‍,ഗോപിനാഥന്‍, 
ബിജുരാജ്,സദാശിവന്‍,സുമേഷ്,...

    സൌഹൃദത്തിന്റെ പുതിയ ആകാശവും പുതിയ ഭൂമിയും.

      ആദ്യത്തെ രണ്ട് വര്‍ഷം അവിടെ ഹയര്‍ സെക്കന്റരിയില്‍ സ്ഥിരാധ്യാപകരാരും ഉണ്ടായിരുന്നില്ല.ഹെഡ്മാസ്റ്റര്‍ക്കാണ് പ്രിന്‍സിപ്പലിന്റെ ചാര്‍ജ്.പിന്നീട് മടിക്കൈ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നിന്നും സ്ഥലം മാറി തോമസ് മാഷ് വന്നു.പി.ടി.എ പ്രസിഡന്റ് ശങ്കരേട്ടന്‍ സ്ക്കൂളിന്റെ സ്വന്തമാണ്.സഹായികളായി സ്ക്കൂളിന് സമീപത്തെ പോസ്റ്റാഫീസിലെ മാധവേട്ടനും തമ്പാനേട്ടനും.
സ്ക്കൂളിന് താഴെ വയല്‍ക്കരയിലാണ് കോടോത്ത് ഭഗവതി ക്ഷേത്രം.അതിനും ഉയരങ്ങളില്‍ നാട്ടുകാര്‍ സ്ക്കൂളിനെ പണിതു.
കോടോത്തെ പ്രകൃതിദൃശ്യം.കോടോത്ത് ഭഗവതി ക്ഷേത്രം വയലിനോട് ചേര്‍ന്ന് കാണാം.



     അധ്യാപകര്‍ താമസിക്കാനായി ആശ്രിച്ചിരുന്നത് ശങ്കരേട്ടന്റെ വാടകവീടുകളായിരുന്നു.പഴക്കം ചെന്ന മൂന്ന് ചെറിയ വീടുകള്‍ മുട്ടിയുരുമ്മിയാണ് നില്പ്.നാമമാത്രമായ വാടക.ഹയര്‍ സെക്കന്ററി വന്നപ്പോള്‍ അവയിലൊന്ന് ഹയര്‍ സെക്കന്ററി ഗസ്റ്റ് അധ്യാപകരുടെതായി.സ്ക്കൂളില്‍ നിന്നും ഒന്നര കിലോമീറ്റര്‍ കിഴക്ക് ഭാഗത്തായാണ് ഈ വീടുകള്‍.റെയിന്‍ബോ ക്ലബ്ബ്,കമ്യുണിറ്റി ഹാള്‍,ക്രിസ്റ്റ്യന്‍ പള്ളി എന്നിവ വാടകവീടിന് സമീപത്താണ്.അനുബന്ധമായി കുളം.പിന്നെ കണ്ണേട്ടന്റെ ചായപ്പീടിക.

     ജീവിതം പെരുങ്കളിയാട്ടമായി.കോടോത്ത് പ്രപഞ്ചത്തിന്റെ ഒത്ത കേന്ദ്രമായി.അസ്തമയമില്ലാത്ത ദിനങ്ങള്‍.

    ചിലദിവസങ്ങളില്‍ സ്ക്കൂള്‍ സ്റ്റാഫ് മുറിയില്‍ തന്നെ കിടന്നുറങ്ങും.നേരം വെളുക്കും വരെ നക്ഷത്രങ്ങള്‍ നോക്കിക്കിടക്കാന്‍ സ്റ്റാഫ് മുറിക്ക് മുന്നില്‍ മൈതാനം.മൈതാനത്തു നിന്ന് വടക്ക് ഭാഗത്ത് നോക്കിയാല്‍ കുറ്റിക്കോല്‍ മലനിര.കിഴക്കും മലനിരകളുടെ കാഴ്ച തന്നെ.നേരം വെളുക്കുമ്പോള്‍ കോട മഞ്ഞില്‍ മൂടിയിരിക്കും കോടോത്ത് സ്ക്കൂളും പരിസരവും .
പ്രഭാതത്തില്‍ കോടമഞ്ഞ് പുതച്ചു നില്‍ക്കുന്ന കോടോത്ത്


      രാത്രിയായാല്‍ നക്ഷത്രങ്ങള്‍ മിന്നുന്നത് പോലെ കുന്നിന്‍ പുറത്ത് ബള്‍ബുകള്‍ മിന്നും.ഇത്തിരിവെട്ടങ്ങള്‍ ഈ പ്രപഞ്ചത്തില്‍ ആരും തനിച്ചല്ലെന്ന് പഠിപ്പിച്ച് തരുന്നു.

     ശമ്പളമില്ലാതെ രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടു.പ്രശ്നം പരിഹരിക്കാന്‍ അസോസിയേഷന്‍ പ്രവര്‍ത്തനം.പണിമുടക്ക് സമരം.2001 ഒക്ടോബര്‍ മാസത്തിലായിരുന്നു സമരം.ഒരാഴ്ച നീണ്ടു.സമരം പരിഹാരമല്ലെന്ന് ബോധ്യം വന്നപ്പോള്‍ പിന്‍വലിക്കുകയായിരുന്നു.

     2002 ഫെബ്രുവരിയില്‍ ശമ്പളത്തിനുള്ള ഉത്തരവിറങ്ങി.ഏപ്രില്‍ മാസത്തിലാണ് ശമ്പളത്തിനുള്ള ഓഫിസ് രേഖകളില്‍ ഹെഡ്മിസ്ട്രസ് ലൂസി ടീച്ചറുടെ ഒപ്പു വാങ്ങാന്‍ എടപ്പാളില്‍ അവരുടെ വീട്ടീലേക്ക് പോകേണ്ടി വന്നിരുന്നു.രാത്രി മലാബാര്‍ എക്സ്പ്രസിലായിരുന്നു യാത്ര.ബാബു,രഘു എന്നിവര്‍ക്കൊപ്പം.കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനു സമീപത്തെ ലോഡ്ജിലായിരുന്നു രാത്രി തങ്ങിയത്.ഒട്ടേറെ യാത്രകള്‍ക്ക് അത് നാന്ദിയായി.

    ഓണാവധിക്കാലത്ത് നെല്ലിയാമ്പതിയിലേക്ക് ചോയ്ച് ചോയ്ച് നടത്തിയ യാത്ര.രാമചന്ദ്രന്‍ മാഷ് തന്റെ പുതിയ അംബാസിഡര്‍ കാര്‍ 'അമ്മ' യാത്രയ്ക്കായി വിട്ടു തന്നു.സാരഥി അജയനെയും.ബാബു,ബിജു,ഗോപി,സുമേഷ്,സദാശിവന്‍ എന്നിവര്‍ക്കൊപ്പം കാനന്‍ കാമറയുടെ കണ്ണുമായി ഞാനും.തലശ്ശേരി കോട്ട,ലോകനാര്‍ കാവ്,തച്ചോളി ഒതേനന്‍ അമ്പലം,തുഞ്ചന്‍ പറമ്പ്,കിള്ളിക്കുറിശ്ശി,തിരുവില്വാമല,തിരുന്നാവായ.കുത്തന്നൂരിലെ പ്രഭാത് ടാക്കീസിലായിരുന്നു രാത്രിവാസം.പ്രഭാത് ടാക്കീസിലെത്തുമ്പോള്‍ രാത്രി ഷോ നടക്കുകയായിരുന്നു.ഷോ കഴിയുന്നതു വരെ കാത്തു നിന്നു.ശേഷം പുലരും വരെ വെള്ളിത്തിരയ്ക്കു താഴെ മലയാളത്തിലെ നിത്യഹരിതഗാനങ്ങളുടെ ദൃശ്യാവിഷ്കാരം.
സുരേന്ദ്രന്‍ കുത്തന്നൂരിന്റെ വീടായ 'അനാമിക'യില്‍ നിന്നും പ്രഭാതഭക്ഷണം കഴിച്ചതിനു ശേഷം നെല്ലിയാമ്പതിയിലേക്ക് യാത്ര തിരിച്ചു.സീതാര്‍കുണ്ട് മുനമ്പു വരെ 'അമ്മ'യും മക്കളും പാഞ്ഞു.

   റാണിപുരത്തെ നിലാവുത്സവമാണ് അടുത്തത്.ഉത്സവത്തിന് പശ്ചാത്തലസംഗീതമായി ആനയുടെ ചിന്നംവിളി.പച്ച ഒറ്റനിറമല്ല എന്ന് കാട് പാടി.നൃത്തമാടി.

     പച്ച പിന്നെയും വിളിച്ചു.കാട്ടിലേക്ക് തന്നെ വീണ്ടും യാത്ര.
റാണിപുരം


     ഹയര്‍ സെക്കന്ററിയുടെ ആദ്യ പഠനയാത്ര വയനാട്ടിലേക്കായിരുന്നു.തോമസ് മാഷും മന്മഥന്‍ മാഷുമായിരുന്നു നേതാക്കള്‍.ശിഷ്യരായി എന്നോടൊപ്പം ബാബു,ഗോപി,ബിജുരാജ്,ലതമോള്‍,അനിത,ഷീന എന്നിവരും.സുരേന്ദ്രന്‍ കുത്തന്നൂരിന്റെ സുഹൃത്തായ പുല്പള്ളിയിലെ എം.ഗംഗാധരന്‍ മാഷായിരുന്നു യാത്രയിലെ വഴികാട്ടി.യാത്രയുടെ രൂപരേഖ തയ്യാറാക്കാന്‍ ഗംഗാധരന്‍ മാഷ് സഹായിച്ചു.തിരുനെല്ലി ഗസ്റ്റ് ഹൌസിലായിരുന്നു ഒന്നാം ദിവസം രാത്രിതാമസം.പുല്പള്ളി ഡയറ്റില്‍ രണ്ടാംദിവസവും.
മാനന്തവാടി പുഴയോരത്തേക്ക് ബസ്സിറിക്കിയതിനു ശേഷം തിരിച്ച് റോഡിലേക്ക് കയറുമ്പോള്‍ ബസ്സിന്റെ ടയര്‍ മണ്ണില്‍ പൂഴ്ന്നു പോയി.മുഴുവന്‍ കുട്ടികളും അധ്യാപകരും ഒന്നിച്ച് കൈ കോര്‍ത്ത് ബസ്സിനെ കരയ്ക്കെത്തിക്കുകയായിരുന്നു.മാനന്തവാടി പഴശ്ശിസ്മാരകം,ഇടയ്ക്കല്‍ ഗുഹ,പുല്പള്ളി ജൈനക്ഷേത്രം എന്നീ സ്ഥലങ്ങള്‍ ഒന്നാം ദിവസം സന്ദര്‍ശിച്ചു.കുറുവ ദ്വീപ്,പൂക്കോട് തടാകം എന്നീ സ്ഥലങ്ങള്‍ രണ്ടാം ദിവസവും.ഓര്‍മ്മയില്‍ തണുപ്പ് മാറാതെ കുറുവാദ്വീപിലെ പുഴയിലെ നീന്തിക്കുളി.താമരശ്ശേരി ചുരത്തില്‍ കൂടി സന്ധ്യാനേരത്താണ് മടങ്ങിയത്.

     ഓര്‍മ്മയുടെ വെളിച്ചവും മറവിയുടെ ഇരുളും ഇണചേര്‍ന്ന് സഞ്ചരിച്ചവഴികളില്‍ കൂടി വീണ്ടും നടത്തുന്നു ഈ എഴുത്ത്.ഏകാന്തയാത്രകള്‍.സൌഹൃദത്തിന്റെ ചക്രം.

     വയനാടന്‍ പഠനയാത്രയ്ക്ക് ഒരനുബന്ധമുണ്ട്.കോടോത്തിനോട് വിട പറഞ്ഞതിനു ശേഷം 2004 ഏപ്രില്‍ മാസം ബാബു,ഗോപി,ബിജുരാജ്,സദാശിവന്‍,അരവിന്ദാക്ഷന്‍ എന്നിവരോടൊപ്പം വീണ്ടും വയനാട് പോയി.പനമരത്തുള്ള 'കനവ്' സന്ദര്‍ശിച്ചത് ഈ വരവിലാണ്.

      2003 മാര്‍ച്ചിലെ കുടജാദ്രിയാത്ര കൂടി കുറിച്ചാലേ കാടിന്റെ വിളി പൂര്‍ണ്ണമാവുന്നുള്ളൂ.കൊല്ലൂരില്‍ നിന്നു തന്നെ കുടജാദ്രി തലയുയര്‍ത്തി നില്‍ക്കുന്നത് കാണാന്‍ കഴിയും.താഴ്വാരത്തില്‍ നിന്നും നടന്നു തീര്‍ക്കേണ്ട ദൂരവും ഉയരവും കാണാന്‍ കഴിയും.ചെറിയ ചെറിയ കാല്‍വെയ്പുകള്‍ വലിയ ഉയരങ്ങളിലേക്ക് നമ്മെ കൊണ്ടാക്കുന്നു.ഉയരങ്ങളില്‍ നില്‍ക്കുമ്പോള്‍ പ്രശാന്തമാവുന്നു മനസ്സ്.സര്‍വജ്ഞപീഠത്തിലിരിക്കുന്നു.

      2002 അധ്യയനവര്‍ഷം ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.ഹയര്‍ സെക്കന്ററിയില്‍ കൂട്ടായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേകയോഗം ചേര്‍ന്നു.സ്ക്കൂളില്‍ സാഹിത്യവേദി തുടങ്ങി.അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു.നന്ദു നാരായണനായിരുന്നു സ്റ്റുഡന്റ് കണ്‍വീനര്‍.ഇന്ന് കോടോത്ത് സ്ക്കൂളിലെ അധ്യാപകനായ മണികണ്ഠപ്രസാദ് സജീവപ്രവര്‍ത്തകനായിരുന്നു.
സാഹിത്യവേദി ഉദ്ഘാടനം നടന്ന ഓഡിറ്റോറിയം



  
സാഹിത്യവേദി ഉദ്ഘാടനം
  
സദസ്സ്
    സാഹിത്യവേദി സ്ക്കൂളില്‍ വായനാമുറി തുറന്നു.അതിനായി ഉപയോഗശൂന്യമായി നിന്നിരുന്ന ചെറിയ മുറി വൃത്തിയാക്കിയെടുത്തു.ആഴ്ചതോറും 'സോപാനം'എന്ന പേരില്‍ ചുമര്‍മാസിക പ്രസിദ്ധീകരിച്ചു.വിദ്യാര്‍ഥികള്‍ക്ക് നിരന്തരം സാഹിത്യമത്സരങ്ങള്‍ നടത്തി.ഒഡേസ സത്യേട്ടന്റെ സഹായത്തോടെ സ്ക്കൂളില്‍ ചാര്‍ലി ചാപ്ലിന്റെ 'സര്‍ക്കസ്' പ്രദര്‍ശിപ്പിച്ചു.വീഡിയോ പ്രൊജക്ടര്‍ ഉപയോഗിച്ചാണ് സിനിമാപ്രദര്‍ശനം നടത്തിയത്.ഹാളില്‍ വെളിച്ചം അരിച്ചു കയറുന്നത് ഒഴിവാക്കാന്‍ മേല്‍ക്കൂര ഭാഗത്ത് സാഹസപ്പെട്ട് ചാക്ക് തിരുകി വെക്കേണ്ടി വന്നു.കവി അയ്യപ്പനെക്കുറിച്ച് ഒഡേസ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് വിദ്യാര്‍ഥികളില്‍ നിന്നും സംഭാവന പിരിച്ചു കൊടുത്തു.അമ്പലത്തറ കുഞ്ഞിക്കൃഷ്ണേട്ടന്‍ മുഖേനയാണ് സത്യേട്ടനെ പരിചയപ്പെടുന്നത്.
     വിദ്യാര്‍ഥികളില്‍ നിന്ന് പ്രതിമാസം ഒരു രൂപയും ഗസ്റ്റ് അധ്യാപകരില്‍ നിന്ന് പ്രതിമാസം 20 രൂപയും സംഭാവന പിരിച്ചാണ് സാഹിത്യവേദി പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.’സോപാന'ത്തിന്റെ നോട്ടീസ് ബോര്‍ഡ് നിര്‍മ്മിച്ചു നല്‍കിയത് പവിത്രനാണ്.പവിത്രന്‍ അന്ന് പത്താം ക്ലാസിലാണ്.ഒന്നു മുതല്‍ പത്തു വരെയുള്ള വിദ്യാര്‍ഥികളുടെ രചനകള്‍ സോപാനത്തില്‍ വന്നു.

     ഹയര്‍ സെക്കന്ററി വിഭാഗം ലൈബ്രറി തുടങ്ങിയതും ഇതേ വര്‍ഷം തന്നെയായിരുന്നു.
രസകരമായ ഒരു സംഭവമുണ്ട്.ശമ്പളം കിട്ടാന്‍ വൈകിയതു കൊണ്ട് 2 വര്‍ഷത്തെയും ശമ്പളം ഒരുമിച്ചാണ് കിട്ടിയത്.ശമ്പളം കിട്ടിയയുടന്‍ ഗോപിമാഷ് ലൈബ്രറിക്ക് അലമാര വാങ്ങാനുള്ള തുക സംഭാവന ചെയ്തു.അലമാര നിര്‍മ്മാണം ബാബുവാണ് ഏറ്റെടുത്തത്.നിര്‍മ്മാണം വൈകി.ബാബുവിനും ഗോപിക്കുമിടയില്‍ അത് പ്രശ്മമുണ്ടാക്കി.അലമാര നിര്‍മ്മാണത്തിന് ബാബുവിനെ വെള്ളരിക്കുണ്ടിലെ ഒരു വെല്‍ഡിംഗ് പണിക്കാരന്‍ തെറ്റിദ്ധരിപ്പിച്ച് പണി ഏറ്റെടുക്കുകയായിരുന്നു.അയാള്‍ക്ക് അലമാര നിര്‍മ്മിച്ച് പരിപയമുണ്ടായിരുന്നില്ല.പണി തീരുമ്പോള്‍ ഏല്‍പ്പിച്ച പണം തികയാതായി.അധ്യാപകര്‍ വീണ്ടും പിരിവെടുത്ത് അലമാര സ്ക്കൂളിലെത്തിക്കുകയായിരുന്നു.

      ഗസ്റ്റ് അധ്യാപകസംഘത്തിന്റെ ഒരു പ്രത്യേകത എല്ലാവരും ബാച്ചിലര്‍മാരായിരുന്നു എന്നതാണ്.ചെറുപ്പക്കാര്‍ക്കിടയില്‍ കട്ടുറുമ്പാകേണ്ട എന്നു കരുതിയാവും തോമസ് മാഷ് അത്യാവശ്യകാര്യങ്ങള്‍ പറയാന്‍ മാത്രമേ ഹയര്‍ സെക്കന്ററി സ്റ്റാഫ് മുറിയിലേക്ക് വരാറുള്ളൂ.ഗസ്റ്റ് ഹൌസ് എന്ന് സ്റ്റാഫ് മുറി അറിയപ്പെട്ടു.ഇരുപത്തിനാലു മണിക്കൂറൂം അത് പ്രവര്‍ത്തിച്ചു.

      ഗാന്ധിജി,നെഹ്റു,അംബേദ്കര്‍,ടാഗോര്‍,രാജേന്ദ്രപ്രസാദ്,നാരായണഗുരു എന്നിവരുടെ ഫോട്ടോ ഗസ്റ്റ് ഹൌസില്‍ തൂക്കി.കലണ്ടര്‍ സൈസിലുള്ള ഫോട്ടോ വാങ്ങി തെര്‍മോകോളില്‍ ഒട്ടിച്ച് ട്രാന്‍പറന്റ് പോളിത്തീന്‍ പേപ്പര്‍ കൊണ്ട് ഫ്രെയിം ചെയ്താണ് ഫോട്ടോ തയ്യാറാക്കിയത്.സ്ക്കൂളിന്റെ മൈതാനത്തിന് കിഴക്ക് ഭാഗത്തുള്ള ഓടിട്ട ചെറിയ മുറിയാണ് സ്റ്റാഫ് മുറിക്കനുവദിച്ചത്.ഇതിനോട് ചേര്‍ന്നുള്ള വളരെ ചെറിയ മുറി വായനാമുറിയാക്കി.ഗസ്റ്റ് ഹൌസിനോട് ചേര്‍ന്നുള്ള ഒറ്റമുറിയിലാണ് ആദ്യരണ്ടു വര്‍ഷം ഫിസിക്സ്,കെമിസ്ട്രി ലാബുകള്‍ പ്രവര്‍ത്തിച്ചത്.
ഗസ്റ്റ് ഹൌസ്


      ഹയര്‍ സെക്കന്ററി വന്നതിനു ശേഷമാണ് സ്ക്കൂള്‍ ഓഫീസിനും ഗസ്റ്റ് ഹൌസിനും ഇടയിലുള്ള സ്ഥലത്തെ മൂത്രപ്പുര പൊളിച്ചു മാറ്റി സ്ഥലം നിരപ്പാക്കിയും മണ്ണിട്ടു നികത്തിയുമാണ് സ്ക്കൂളിന് മൈതാനം നിര്‍മ്മിച്ചത്.മൈതാനത്തിന് വടക്കു ഭാഗത്ത് താഴത്തെ തട്ടിലാണ് പി.ടി.എ യുടെ സ്വന്തം പരിശ്രമത്തില്‍ 30x20 .അടി വിസ്തീര്‍ണ്ണമുള്ള മൂന്ന് ക്ലാസ് മുറികള്‍ നിര്‍മ്മിച്ചത്.ഈ കെട്ടിടത്തിലാണ് ഇപ്പോള്‍ പ്രൈമറിക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്.ഈ കെട്ടിടത്തിന് സമാന്തരമായി തെക്കുഭാഗത്തായിട്ടാണ് മലബാര്‍ പാക്കേജില്‍ നിര്‍മ്മിച്ച ഇന്നത്തെ ഹയര്‍ സെക്കന്ററി ബ്ലോക്ക് നില്ക്കുന്നത്.
ഇന്നത്തെ ഹയര്‍ സെക്കന്ററി ബ്ലോക്ക്


      2003 ലെ ഓണാവധിക്ക് അച്ഛന്‍ കാല്‍തെറ്റി വീണ് തുടയെല്ല് പൊട്ടി ഓപ്പറേഷന്‍ കഴിഞ്ഞ് കാഞ്ഞങ്ങാട്ടെ കൃഷ്ണ നഴ്സിങ് ഹോമില്‍ ചികിത്സയില്‍ കഴിയുന്ന സമയത്താണ് കേന്ദ്രസര്‍വ്വീസിലേക്കുള്ള നിയമനവിവരം കിട്ടുന്നത്.നാഷണല്‍ സാമ്പിള്‍ സര്‍വ്വെ ഓര്‍ഗനൈസേഷന്‍സില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തിയ മത്സരപരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു.നവമ്പര്‍ മാസത്തിലാണ് നിയമന ഉത്തരവ് കിട്ടുന്നത്.കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ നിയമനം.അതേ സമയത്താണ് ഹയര്‍ സെക്കന്ററി അധ്യാപകനിയമനത്തിനുള്ള പി.എസ്.സി പരീക്ഷ നടക്കുന്നത്.പരീക്ഷാകേന്ദ്രം കോഴിക്കോട് തന്നെ.പരീക്ഷാതീയ്യതി നവംബര്‍ 18.സമയം രാവിലെ 8 മണി മുതല്‍ 9.15 വരെ .പരീക്ഷ കഴിഞ്ഞ് നേരെ ചക്കോരത്തുകുളത്ത് സ്ഥിതി ചെയ്യുന്ന NSSO ഓഫീസില്‍ ചെന്ന് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഒരു ജന്മം അവസാനിക്കുകയായിരുന്നു.


അനുബന്ധം:
കവിത

1.ആകാശവും തൂവലും

ഒരേ തുവല്‍പ്പറവകള്‍
ഒരുമിച്ചു പറക്കുന്നു എന്നല്ല
ഒരുമിച്ചു പറക്കുന്ന ചിറകുകള്‍ക്ക്
ഒരേ തൂവലുകള്‍ എന്ന്

ആകാശത്തിലെ പറവകള്‍
വിതയ്ക്കുന്നില്ല എന്നല്ല
വിതയ്ക്കാന്‍ വെച്ച വിത്തുകളെന്ന്

മഴയത്തു പറക്കുന്ന പറവകള്‍
വെയിലത്തും പറക്കുന്നില്ല എന്നല്ല
മഴ പെയ്തു പറക്കുന്നു എന്ന്

കൂടൊഴിയുന്ന പറവകള്‍
കൂട്ടിലേക്കു മടങ്ങുന്നില്ല എന്നല്ല
കൂടുമായി പറക്കുന്നു എന്ന്

ആകാശത്തിലെ പറവകള്‍
ആകാശത്തിന്റെ പറവകള്‍ എന്നല്ല
ആകാശത്തിന്റെ തൂവലുകള്‍ എന്ന്


2.ചക്രം

യാത്രികനും
യാത്രയയക്കുന്നവനും
യാത്ര
രണ്ടു വണ്ടികളില്‍

ഒരിക്കലും 
തമ്മില്‍ മുട്ടാതെ
രണ്ടു പാളങ്ങള്‍

യാത്രികനും
യാത്രയയക്കുന്നവനും
യാത്ര
രണ്ടു മുറികളില്‍

ഒരിക്കലും
തമ്മില്‍ മുട്ടാതെ
രണ്ട് ഇരിപ്പിടങ്ങള്‍

യാത്രികനും
യാത്രയയക്കുന്നവനും
യാത്ര
ഒരേ ചക്രത്തില്‍

ഏതു നേരവും
യാത്രികരെയും
ഞാത്രയയക്കുന്നവരെയും
വഹിച്ച്
യാത്രയുടെ
ചക്രം.