Monday, September 11, 2017

 നാവികൻ
കാസർഗോഡ് ജില്ലയുടെ സാംസ്കാരിക സ്വത്വം അന്വേഷിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകമാണ്  രാജീവൻ കാഞ്ഞങ്ങാടിന്റെ നാവികൻ എന്ന നോവൽ .ചാരനായി മുദ്ര കുത്തപ്പെട്ട് പ്രവാസത്തിന്റെ  നടുക്കടലിൽ മുങ്ങിത്താഴുന്ന നാവികന്റെ നോവും നോവലും ആണ് ഈ പുസ്തകം. ജനിച്ചു വളർന്ന സ്വന്തം മണ്ണിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഒരു പ്രവാസിയുടെ യാതന കേട്ടറിഞ്ഞതിന്നു ശേഷം രണ്ടുവർഷത്തെ  കഠിനപ്രയത്നം കൊണ്ടാണ് ഈ നോവൽ രാജീവൻ എഴുതിയത്.കണ്ണീരിൽ  കുതിർന്ന വാക്കുകൾ ഹൃദയം കൊണ്ട് വായിക്കുന്ന ഏതൊരാൾക്കും അനുഭവിച്ചറിയാൻ സാധിക്കും വിധമാണ് രാജീവന്റെ എഴുത്ത്.  വഹാബ് എന്ന കഥാനായകൻ  നോവലിൽ പറയുന്നു ," ദഫ് മുട്ട്, അർവണ മുട്ട്, ബയലാട്ടം, സബീനാ പാട്ട്, യക്ഷഗാനം, ഇശലുകൾ, ഹരികഥാ കാലക്ഷേപം, ഗസലുകൾ, നവരാത്രി വേഷങ്ങൾ, പുലിക്കളി, അലാമിക്കളി തുടങ്ങിയവയെക്കുറിച്ചെല്ലാം നോവലിലുടനീളം പരാമർശമുണ്ട്.

പരിസ്ഥിതിയുടെ  നാശമാണ് അഭയാർത്ഥികളെ സൃഷ്ടിക്കുന്നത് എന്ന പരിസ്ഥിതി രാഷ്ട്രീയമാണ് നോവലിന്റെ മുഖ്യ പ്രമേയം .ജനിച്ചു വളർന്ന പരിസരത്ത് നിന്നും അറിയപ്പെടുന്ന വഹാബ് എന്ന  നാവികൻ ഉൾപ്പെടെ നിരവധി  കഥാപാത്രങ്ങൾ നോവലിൽ പ്രത്യക്ഷപ്പെടുന്നുണ്ട് .അനുവാചകരെ  അനുയാത്രികർ ആക്കുംവിധം ശക്തമായി  രാജീവൻ എഴുതുന്നു. വഹാബിന്റെ ആത്മമിത്രം ഡല്ലാസിന്റെ  ഡയറിയിൽ ഇങ്ങനെ വായിക്കാം .”ഈശ്വരൻ അതിരുകൾ വരച്ചു തന്നില്ല .ഭൂമിയുടെ  വാൽസല്യത്തിനും അതിരുകൾ ഉണ്ടായിട്ടില്ല .പക്ഷേ ഭൂമിയുടെ അവകാശികളായി  വന്നവർ വിഭജന രേഖകൾ ചമച്ചു. അവരുടെ വിശ്വാസപ്രമാണങ്ങൾക്ക് ചരിത്രത്തിന്റെ സാധുതയും വേദങ്ങളുടെ സാക്ഷ്യപത്രങ്ങളും ഉണ്ടായിരുന്നു .ഇരയാക്കപ്പെടുന്ന കീഴാള വർഗ്ഗത്തോടുള്ള എഴുത്തുകാരന്റെ ആത്മൈക്യം ആണ് വഹാബും  ബൊളീവിയ ക്കാരൻ ആയ ഡല്ലാസ് തമ്മിലുള്ള ബന്ധത്തിലൂടെ വെളിവാക്കപ്പെടുന്നത്.പാലായനം ചെയ്യപ്പെട്ടതിന് ശേഷം വഹാബിന്റെ മുത്തച്ഛൻ ഗുൽമുഹമ്മദ് എഴുതിയ ഹൃദയസ്പർശിയായ ഒരു കത്ത് ഉണ്ട് .കാരുണ്യം വറ്റിയിട്ടില്ലാത്ത ഏതൊരാളെയും പിടിച്ചുലയ്ക്കും വിധമാണ് അതിന്റെ ഭാഷ. രാജീവൻ കാഞ്ഞങ്ങാട് എന്ന എഴുത്തുകാരന്  മരണത്തെ വെല്ലുവിളിക്കാൻ ഈയൊരു നോവൽ മതിയാകും .ആ വിധം സാന്ദ്രമായ ഭാഷയിലാണ് ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത്.ഗുൽ മുഹമ്മദിന്റെ കത്തിനെക്കുറിച്ച്  നോവലിൽ ഇങ്ങനെ പറയുന്നു.”ഇത് എത്ര എളുപ്പം വഴങ്ങുന്ന ഭാഷയല്ല മനസ്സിലിട്ട്   നൂറാവർത്തി വായിക്കണം” .നോവലിന് അത് ചേരും.പരിമിതമായ സ്ഥലവും സമയവും മാത്രമേ എഴുത്തുകാരന് അനുവദിച്ചു കിട്ടിയിട്ടുള്ളൂ. അതിനകത്ത് നിന്ന് എഴുത്തിന്റെ  മാന്ത്രികതയിൽ അയാൾ എല്ലാ ചങ്ങല ബന്ധനങ്ങളും അഴിച്ചു അജയ്യനായി  പുറത്തുവരുന്നു. നാവികൻ എന്ന നോവൽ അതിന്റെ സാക്ഷ്യപത്രമാണ്‌.

Saturday, July 22, 2017

കാസർഗോഡിന്റെ ഭാഷാ വൈവിധ്യം

കാസർഗോഡിന്റെ ഭാഷാ വൈവിധ്യവും സാംസ്കാരിക പ്രതിരോധവും

ഒരു സമൂഹത്തിന്റെ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ രഥമായി പ്രവർത്തിക്കുന്നതാണ് ഭാഷ.ഒരു വ്യക്തിക്ക് സമൂഹത്തിൽ വേരാഴ്ത്തുന്നതിന് സ്വന്തം ഭാഷ മാധ്യമമായി നിൽക്കുന്നു. ഒരു പ്രദേശത്തിന്റെ ആശയലോകത്ത് ഭാഷയാണ് അദൃശ്യ പ്രകൃതിയായി സ്വാധീനം ചെലുത്തുന്നത്. ഭാഷയിലാണ് ഒരു ജനതയുടെ സംസ്കാരം സ്പന്ദിക്കുന്നത്. പാരസ്പര്യത്തിലാണ് പ്രകൃതിയിലോരോന്നും നിലനിൽക്കുന്നത്. ജൈവ വൈവിധ്യം ജീവന്റെ അടിസ്ഥാനമാണ്.സാംസ്കാരിക വൈവിധ്യത്തേയും പാരസ്പര്യത്തെയും ഈ അർത്ഥത്തിൽ മനസ്സിലാക്കേണ്ടതുണ്ട്.ഒരു ജനതയുടെ സംസ്കാരത്തിന്റെ പച്ചപ്പ് ആ മണ്ണിൽ ഭാഷയുടെ പേര് എത്ര ആഴത്തിൽ ഊന്നി നിൽക്കുന്നു എന്നതിനെയാണ് ആശ്രയിച്ചു നിൽക്കുന്നത്. അങ്ങനെ നോക്കുമ്പോൾ കേരളത്തിൽ ഏറ്റവുമധികം ഭാഷകളൊഴുകുന്ന മണ്ണാണ് കാസർഗോഡിന്റേത്. ഭാഷകൾക്ക് സമാന്തരമായാണ് ഓരോ പുഴയും ഒഴുകുന്നത്. ഭാഷ പുഴയിലേക്കും പുഴ ഭാഷയിലേക്കും ഒഴുകുന്നു. അതിനാൽ ഏതൊരു പ്രദേശത്തിന്റെയും എന്നതുപോലെ കാസർഗോഡിന്റെ നിലനിൽപ്പും ഇവിടത്തെ ഓരോ ഭാഷയുടെയും പുഴയൊഴുക്കമായി ബന്ധപ്പെട്ട് നിൽക്കുന്നു.

വിദ്യാഭ്യാസത്തിന്റെ അന്തർദേശീയ നിലവാരത്തെക്കുറിച്ച് അന്വേഷണങ്ങളും ചർച്ചകളും ധാരാളമായി നടക്കുമ്പോൾ പ്രാദേശിക ഭാഷകളുടെയും അറിവുകളുടെയും  അറിവിടങ്ങളുടെയും പ്രസക്തിയിൽ സന്ദേഹം വളരുന്ന കാലഘട്ടമാണിത്. അധിനിവേശത്തിന്റെ  ചരിത്രമറിയുന്നവർക്ക്  ഈ സന്ദേഹമുണ്ടാവില്ല. രാഷ്ട്രീയ അധിനിവേശത്തിനും മുൻപ് സാംസ്കാരിക അധിനിവേശമാണ് കടന്നു വരുന്നത് എന്നും സാംസ്കാരിക അധിനിവേശം ഭാഷാധിനിവേശത്തിലൂടെയായിരുന്നു എന്നും അവർ തിരിച്ചറിഞ്ഞിട്ടുണ്ട്.അതുകൊണ്ടാണ് ഗാന്ധിജി മാതൃഭാഷയിൽ ഊന്നി നിന്നുള്ള വിദ്യാഭ്യാസത്തിന്റെ ആചാര്യനായത്.
മോചനത്തിനുള്ള വഴിയാണ് മാതൃഭാഷ നഷ്ടപ്പെടുമ്പോൾ ഒരു ജനതയ്ക്ക് നഷ്ടപ്പെടുന്നത്. ഗ്രാമ ഭാഷകളും പ്രാദേശിക തകളും ഏതൊരു ജനതയ്ക്കും അവരുടെ സ്വത്വം അന്വേഷിക്കുന്നതിനും ആവിഷ്കരിക്കുന്നതിന്നും അനിവാര്യമാകുന്നു. കാസർഗോഡിന്റെ ഭാഷാ വൈവിധ്യവും ആ പുഴയുടെ നീരൊഴുക്കിന്റെ വർത്തമാനവും ആരായുന്നത് ഈ പശ്ചാത്തലത്തിലാണ് പ്രസക്തമാകുന്നത്.

കാസർഗോഡ് ജില്ലയുടെ സാംസ്കാരിക വൈവിധ്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇവിടത്തെ ഭാഷാവൈവിധ്യമാണ്. തുളു, കന്നഡ, മലയാളം, കൊങ്കണി, മറാട്ടി, ബ്യാരി, കൊറഗ എന്നീ സപ്തഭാഷകളുടെ സംഗമഭൂമിയെന്നാണ് കാസർഗോഡ് അറിയപ്പെടുന്നത്. ഹിന്ദുസ്ഥാനി ,തമിഴ്, ഹിന്ദി എന്നീ ഭാഷകൾ സംസാരിക്കുന്നവരും ഇവിടെയുണ്ട്.

'കാഞ്ഞിരക്കൂട്ടം' എന്നർത്ഥം വരുന്ന 'ക സി ര ക്കൂട്' എന്ന കന്നഡ വാക്കിൽ നിന്നാണ് കാസർഗോഡ് എന്ന പേര് വന്നതെന്ന് കരുതപ്പെടുന്നു. 1984 മെയ് 24 നാണ് ഈ ജില്ല രൂപീകൃതമായത്. അതിന് മുമ്പ് ഈ ഭൂവിഭാഗം കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. മലയാളത്തിന് പുറമേ കന്നഡ സംസാരിക്കുന്നവരുടെ സാന്നിധ്യമാണ് ജില്ലയുടെ പ്രധാന സവിശേഷത. തുളു ഭാഷയുടെ പേരിൽ തുളുനാട് എന്നും ഈ നാട് അറിയപ്പെടുന്നു. തുളു ന്തന്ന ഭാഷയുടെ പ്രാധാന്യവും സ്വാധീനവും ഇതിലൂടെ വെളിവാകുന്നു.

തുളു
20 ലക്ഷത്തിൽ  കുറവ് ജനങ്ങൾ മാത്രം സംസാരിക്കുന്ന ദ്രാവിഡ ഭാഷാകുടുംബത്തിലെ ഏറ്റവും പ്രാചീനമായ ഭാഷയാണ് തുളു .തുളു സംസാരിക്കുന്നവരെ ' തുളുവ' എന്ന് വിളിക്കുന്നു. മൂല ദ്രാവിഡത്തിൽ നിന്നും ബി.സി. പത്താം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിൽ വേർപിരിഞ്ഞാണ് സ്വതന്ത്ര ഭാഷയായി വളർന്ന് തുടങ്ങിയതെന്ന് ഭാഷാശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ലിപിയും സാഹിത്യവും ഉണ്ടായിരുന്ന ഭാഷയാണ് തുളു .പി ൽക്കാലത്ത് ഇവ നശിച്ചു പോവുകയായിരുന്നു. അധിനിവേശം ഒരു ജനതയെ അരികുകളിലേക്ക് മാറ്റി നിർത്തിയതിന്റെ ദൃഷ്ടാന്തമാണ് ഈ ഭാഷയുടെ അപചയം. മനുഷ്യനെയും പ്രകൃതിയെയും കേന്ദ്രസ്ഥാനത്ത് നിർത്താത്ത നാഗരികത ഏതു വിധത്തിലാണോ ഒരു പുഴയുടെ നൈർമല്യവും ഒഴുകാനുള്ള ഗതിയും ശക്തിയും ഇല്ലാതാക്കുന്നത് അതേ വിധത്തിൽ ഭാഷയെയും ഇല്ലാതാക്കുന്നു. ഭാഷ നഷ്ടപ്പെടുന്ന ജനതയ്ക്ക് സ്വത്വം നഷ്ടപ്പെടുകയും ജീവിതാവിഷ്കാരത്തിനുള്ള ആകാശം നഷ്ടപ്പെടുകയും ചെയ്യുന്നു.

ജില്ലയിലെ കാസർഗോഡ് താലൂക്കിലും തെക്കൻ കർണ്ണാടകത്തിലെ ദക്ഷിണ കന്നഡ, ഉഡുപ്പി എന്നീ ജില്ലകളിലുമാണ് പ്രധാനമായും തുളുവരുള്ളത്. അനന്തപുരത്ത്  കാണുന്ന  തുളു ലിപിയിലുള്ള ശിലാശാസനം ഈ ഭാഷയുടെ പാരമ്പര്യം വെളിവാക്കുന്നു.

കൊങ്കണി
ഇന്തോ യൂറോപ്യൻ കുടുംബത്തിൽപ്പെട്ട ഒരു ഇന്തോ ആര്യൻ ഭാഷയാണ് കൊങ്കണി.ദേവനാഗരി ലിപിയുപയോഗിച്ചാണ് ഈ ഭാഷ ഇപ്പോൾ എഴുതപ്പെടുന്നത്.ഗൗഡസാരസ്വത ബ്രാഹ്മണരും കുഡുംബി സമുദായക്കാരുമാണ് കേരളത്തിൽ കൊങ്കണി സംസാരിക്കുന്നത്.ഗോവയുടെ ഔദ്യോഗിക ഭാഷയാണ് കൊങ്കണി.ഇന്ത്യയുടെ കൊങ്കൺ പ്രദേശങ്ങളിൽ ഈ ഭാഷ സംസാരിച്ചു വരുന്നു.മഹാരാഷ്ട്ര, കർണ്ണാടക, കേരളത്തിൽ കൊച്ചി, ആലപ്പുഴ, കണ്ണൂർ എന്നിവിടങ്ങളിലും കൊങ്കണി മാതൃഭാഷയുള്ളവർ ഉണ്ട്.

ബ്യാരി
കേരള-കർണ്ണാടക അതിർത്തിയിലെ ലിപിയില്ലാത്ത ഒരു ഭാഷയാണ് ബ്യാരി . കർണ്ണാടകത്തിലെ ഉള്ളാൾ പ്രദേശത്തെ പ്രത്യേകമായ മുസ്ലീം വിഭാഗമാണ്  ഈ ഭാഷ സംസാരിക്കുന്നത്.ഈ ഒരു വിഭാഗവും ബ്യാരി എന്നാണറിയപ്പെടുന്നത്.15 ലക്ഷത്തോളം ആളുകൾ ഈ ഭാഷ സംസാരിക്കുന്നു. ബ്യാരിക്ക് തുളു ഭാഷയോളം പഴക്കമുണ്ട്. കന്നഡ ലിപി ഉപയോഗിച്ച് ബ്യാരി എഴുതാറുണ്ട്.

അറബി ഭാഷയുടെ സ്വാധീനമാണ് ബ്യാരിയുടെ സവിശേഷത. ഇതിലെ വാക്കുകൾക്ക് തമിഴുമായും മലയാളവുമായും ബന്ധമുണ്ട്.
നൂറിലധികം പുസ്തകങ്ങൾ ബ്യാരി ഭാഷയിലുണ്ട്. മാപ്പിളപ്പാട്ടുമായി സാമ്യമുള്ള പാട്ടുകൾ ബ്യാരിയിലുണ്ട്. ഊഞ്ഞാൽപ്പാട്ട്, മൈലാഞ്ചിപ്പാട്ട്, കല്യാണപ്പാട്ട് എന്നിവയും പ്രചാരത്തിലുണ്ട്.

കൊറഗ
കൊറഗ എന്ന ആദിവാസി ജനത സംസാരിക്കുന്ന ദ്രാവിഡ ഭാഷയാണ് കൊറഗ ഭാഷ. കൊറഗർ കാസർഗോഡ്‌ ജില്ലയിലും ദക്ഷിണ കന്നഡയിലും കാണപ്പെടുന്നു.ഇത് ഒരു വായ് മൊഴി ഭാഷയാണ്. ലിപിയില്ല. എഴുതേണ്ട ആവശ്യത്തിന് കന്നഡ ലിപി ഉപയോഗിക്കുന്നു. സാഹിത്യ അവശ്യത്തിന് കൊറഗർ അവരുടെ ഭാഷയല്ല ഉപയോഗിക്കുന്നത്. പകരം തുളുവും കന്നഡയും ഉപയോഗിക്കുന്നു.

മറാത്തി
ഇന്തോ - ആര്യൻ ഭാഷാ കുടുംബത്തിൽപ്പെടുന്ന ഒരു ഭാഷയാണ് മറാത്തി .ശിവജിയുടെ സാമ്രാജ്യ വിപുലീകരണത്തിന്റെ ഭാഗമായാണ് മറാത്തികൾ കാസർഗോഡ് ജില്ലയിലെത്തിച്ചേർന്നതെന്ന് വിശ്വസിക്കപ്പെടുന്നു.ഇവരിൽ ബ്രാഹ്മണർ, പിന്നോക്കവർഗ്ഗം, ആദിവാസികൾ എന്നീ മൂന്നു വിഭാഗങ്ങളുണ്ട്. എങ്കിലും ഇവരുടെ ആചാരാനുഷ്ഠാനങ്ങൾ ഒന്നു തന്നെയാണ്. സാമൂഹ്യ മായി മുൻപന്തിയിലാണ് മറാത്തികളുടെ നില.ഇവർക്ക് തുളു, കന്നഡ എന്നീ ഭാഷകളും നല്ല വശമുണ്ട്‌.

സപ്ത ഭാഷകളുടെ സാംസ്കാരിക സമന്വയത്തെക്കുറിച്ചും പാരസ്പര്യത്തെക്കുറിച്ചും വേണ്ടത്ര പഠനങ്ങൾ ഇനിയും ഉണ്ടായിട്ടില്ല. ഭാഷയുടെ രാഷ്ട്രീയം വേണ്ടത്ര ഗൗരവത്തിൽ ഇനിയും ആലോചനാ വിഷയമായിട്ടില്ല എന്നതാവാം ഇതിന് കാരണം. അധിനിവേശ ശക്തികൾ ഭാഷയുടെ ആയോധന സാധ്യതകൾ തിരിച്ചറിഞ്ഞതു പോലെ അധിനിവേശത്തെ പ്രതിരോധിക്കുന്നവർ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടില്ല ഇതുവരെയും എന്ന് ഇക്കാര്യം തെളിയിക്കുന്നു.പരിസ്ഥിതിയുടെ രാഷ്ട്രീയം പോലെ ഭാഷയുടെ രാഷ്ട്രീയവും മാനവികതയുടെ പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിക്കന്നവർ വൈകാതെ തിരിച്ചറിയാതിരിക്കില്ല. ഉച്ചരിക്കപ്പെടുന്ന ഓരോ വാക്കിലും സംഗീതമുണ്ടാവുന്ന കാലമായിരിക്കും തീർച്ചയായും അത്.

Saturday, July 1, 2017

നാവികൻ: രാജീവൻ കാഞ്ഞങ്ങാടിന് നിത്യസ്മാരകം


ജനയുഗം വാരാന്തത്തിന് വേണ്ടി കാസർഗോഡ് ജില്ലയുടെ സാംസ്കാരിക വൈവിധ്യത്തെക്കുറിച്ച് വ്യത്യസ്തമായ ഒരു കവർ ഫീച്ചർ തയ്യാറാക്കുന്നതിനുള്ള യാത്രയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് രാജീവൻ കാഞ്ഞങ്ങാട് അകാലത്തിൽ വഴി പിരിഞ്ഞു പോയത്. തെയ്യം പശ്ചാത്തലമാക്കിക്കൊണ്ട് കാസർഗോഡ് ജില്ലയിലെ ദളിത് ജീവിതത്തെക്കുറിച്ചുള്ള സിനിമയുടെ തിരക്കഥയെഴുതാനുള്ള ഡൽഹി യാത്ര നടത്താനും മരണം സമ്മതിച്ചില്ല. യുവകലാസാഹിതി പണിതൊരുക്കിയ ഗാനമയൂഖം എന്ന ഗാനശേഖരം പ്രകാശിതമാവുന്ന തിനുള്ള പ്രതിസന്ധികൾ മറികടക്കാനുള്ള അക്ഷീണയത്നത്തിൽ ആദ്യാവസാനം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച യുവകലാസാഹിതിയുടെ സഹയാത്രികനായ രാജീവൻ കാഞ്ഞങ്ങാട്. ഒരു വാക്കു പോലും പറയാനാവാതെ യാത്ര പോയ ആത്മസുഹൃത്തിന്റെ ഉജ്വലമായ എഴുത്തു ജീവിതം ' നാവികൻ ' എന്ന നോവലിനെ മുൻനിർത്തി അവതരിപ്പിക്കുകയാണ്.

രാജീവന്‍ കാഞ്ഞങ്ങാട്
കാസർഗോഡ് ജില്ലയുടെ സാംസ്കാരിക സ്വത്വം അന്വേഷിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകമാണ് നാവികൻ. സപ്ത ഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന കേരളത്തിലെ മറ്റേതൊരു പ്രദേശത്തെക്കാളും സാംസ്കാരിക വൈവിധ്യമുള്ള ഒരു പ്രദേശമാണിത്. വിഭജനത്തിന്റെ ഫലമായി ഒരു കലാപഭൂമിയായി അതെങ്ങനെയാണ് മാറിക്കൊണ്ടിരിക്കുന്നതെന്നും ഈ നോവലിലൂടെ വായിച്ചെടുക്കാം. ചാരനായി മുദ്രകുത്തപ്പെട്ട് പ്രവാസത്തിന്റെ നടുക്കടലിൽ നങ്കൂരമിടാനാവാതെ മുങ്ങിത്താഴുന്ന നാവികന്റെ നോവാണ് ഈ പുസ്തകം.
ജനിച്ചു വളർന്ന ഭൂമിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഒരു പ്രവാസിയുടെ യാതന കേട്ടറിഞ്ഞ നോവലിസ്റ്റ് രണ്ടു വർഷത്തെ കഠിന പ്രയത്നം കൊണ്ട് നൊന്തു നൊന്തെഴുതിയതാണ് ഈ നോവൽ. കണ്ണീര് വീണ് കുതിർന്ന വാക്കുകൾ ഹൃദയം കൊണ്ട് വായിക്കുന്ന ഏതൊരാൾക്കും അനുഭവിച്ചറിയാൻ സാധിക്കും വിധമാണ് രാജീവൻ കാഞ്ഞങ്ങാടിന്റെ എഴുത്ത്.
ചരിത്രം, രാഷ്ട്രീയം, പരിസ്ഥിതി, സാഹിത്യം, സംഗീതം, ചിത്രകല, സംസ്കാരം, ഭാഷ തുടങ്ങിയ മേഖലകളിൽ ആഴമേറിയ വായനാനുഭവവും ജീവിതാനുഭവവും ആർജ്ജിച്ച സമ്പന്നമായ വ്യക്തിത്വമായിരുന്നു രാജീവൻ. ഈ നോവൽ ആ വ്യക്തിത്വത്തിന്റെ ആഴം വെളിവാക്കും.ഹൃദയത്തെ നുറുക്കിക്കളയുന്നത് മരണം വരെ അതിനുള്ള അംഗീകാരം ഈ എഴുത്തുകാരന് ലഭിച്ചില്ലല്ലോ എന്ന് തിരിച്ചറിയുമ്പോഴാണ്.
വഹാബ് എന്ന കഥാനായകൻ നോവലിൽ പറയുന്നു: ഒരു പാട് കടങ്ങള് ണ്ട് ഈ ദുനിയാവില് ബാക്കി.പക്ഷെ ആര്ക്ക് കടം മടക്കിക്കൊടുക്കും.
വീട്ടാനാവാത്ത കടം എല്ലാവരെയും സങ്കടത്തിന്റെ നടുക്കടലിലാക്കുന്നു.
നോക്കൂ, കാസർഗോഡിന്റെ സാംസ്കാരിക വൈവിധ്യം അനാവരണം ചെയ്യപ്പെടുന്നത്. ദഫ് മുട്ട്, അർവണമുട്ട്, ബയലാട്ടം, സബീനാ പാട്ട്, യക്ഷഗാനം, ഇശലുകൾ, ഹരി കഥാകാലക്ഷേപം, ഗസലുകൾ, നവരാത്രികാഴ്ചകൾ, പുലിവേഷം, അലാമിക്കളി തുടങ്ങിയവയെക്കുറിച്ചെല്ലാം നോവലിലുടനീളം പരാമർശങ്ങളുണ്ട്.
പരിസ്ഥിതിയുടെ നാശമാണ് അഭയാർഥികളെ സൃഷ്ടിക്കുന്നതെന്ന പരിസ്ഥിതി രാഷ്ട്രീയമാണ് ഈ നോവലിന്റെ പ്രമേയം. ജനിച്ചു വളർന്ന പരിസരത്തിൽ നിന്നും ആട്ടിയകറ്റപ്പെടുന്ന വഹാബ് എന്ന നാവികൻ ഉൾപ്പെടെ നിരവധി കഥാപാത്രങ്ങൾ നോവലിലുണ്ട്. അനുവാചകരെ അനുയാത്രികരാക്കും വിധം ശക്തമാണ് രാജീവന്റെ എഴുത്ത്.
ഭൂമിയുടെ അവകാശത്തിനും അധികാരത്തിനും വേണ്ടി മനുഷ്യഹൃദയങ്ങളെ വിഭജിച്ച് പുതിയ പ്രമാണങ്ങളിലൂടെ രാഷ്ട്രങ്ങളുടെ മുകളിൽ വാണു കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ശക്തികളുടെ മാനവിക മൂല്യങ്ങളെ ചവിട്ടിമെതിച്ചു കൊണ്ടുള്ള പടയോട്ടം ഈ നോവലിൽ ആദ്യാവസാനം പ്രതിപാദിക്കുന്നു.
ഡെല്ലാ സിന്റ ഡയറിയിൽ ഇങ്ങനെ വായിക്കാം.
"ഈശ്വരൻ അതിരുകൾ വരച്ചു തന്നില്ല. ഭൂമിയുടെ വാത്സല്യത്തിനും അതിരുകൾ ഉണ്ടായിട്ടില്ല.പക്ഷെ ഭൂമിക്ക് അവകാശികളായി വന്നവർ വിഭജന രേഖകൾ ചമച്ചു. അവരുടെ പ്രമാണങ്ങൾക്ക് ചരിത്രത്തിന്റെ സാധുതയും വേദങ്ങളുടെ സാക്ഷ്യപത്രങ്ങളുമുണ്ടായിരുന്നു. ഇരയാക്കപ്പെടുന്ന കീഴാള വർഗത്തോട് എഴുത്തുകാരനുള്ള ആത്മൈക്യമാണ് വഹാബും ബൊളീവിയക്കാരനായ ഡെല്ലാസും തമ്മിലുള്ള ബന്ധത്തിലൂടെ വെളിവാക്കപ്പെടുന്നത്.
വഹാബിന്റെ മുത്തച്ഛനായ ബ്യാരി ഗുൽ മുഹമ്മദും ശേഷപ്പ ഭണ്ഡാരിയും തമ്മിലുള്ള കോടതി വ്യവഹാരവുമാണ് ഈ നോവലിന്റെ ഇതിവൃത്തം. വിഭജനകാലത്ത് പാക്കിസ്ഥാനിൽ നിന്ന് നവ് ഖാലി വഴി മധുമതിയുടെ തീരത്തുള്ള ഗംഗാ വാർ എന്ന കാസർകോടൻ പ്രദേശത്ത് എത്തിപ്പെട്ട ഗസൽ ഗായകൻ ഗുൽ മുഹമ്മദിനെ പാക്കിസ്ഥാൻ ചാരനായി ഭരണകൂടം മുദ്രകുത്തുന്നു.തന്റെ സ്നേഹം വീണ് ചുവന്ന മണ്ണിൽ നിന്നും അയാൾക്ക് വേദനയോടെ പലായനം ചെയ്യേണ്ടി വരുന്നു. വേട്ടക്കാരനനുകൂലമായി വിധിയെഴുതുന്ന കോടതി വിമർശനം കൂടിയാണ് ഈ പുസ്തകം.
പലായനം ചെയ്യപ്പെട്ടതിനു ശേഷം ഗുൽ മുഹമ്മദ് ചെറുമകനെഴുതിയ ഹൃദയസ്പർശിയായ ഒരു കത്തുണ്ട്. കാരുണ്യം വറ്റിയിട്ടില്ലാത്ത ഏതൊരാളെയും പിടിച്ചുലയ്ക്കും വിധത്തിലാണ് അതിന്റെ ഭാഷ.രാജീവൻ കാഞ്ഞങ്ങാട് എന്ന എഴുത്തുകാരന് മരണത്തെ വെല്ലുവിളിക്കാൻ ഈ ഒരു നോവൽ മാത്രം മതിയാകും.
ഗുൽ മുഹമ്മദിന്റെ കത്തിനെക്കുറിച്ച് നോവലിൽ ഇങ്ങനെ പറയുന്നു.
" ഇത് അത്രയെളുപ്പം വഴങ്ങുന്ന ഭാഷയല്ല. മനസ്സിലിട്ട് നൂറാവർത്തി വായിക്കണം." ഈ നോവലിനും അത് ചേരും.
പരിമിതമായ സ്ഥലവും സമയവും മാത്രമേ എഴുത്തുകാരന് അനുവദിച്ചു കിട്ടിയിട്ടുള്ളൂ. അതിനകത്തു നിന്ന് എഴുത്തിന്റെ മാന്ത്രികതയിൽ അയാൾ ചങ്ങലാ ബന്ധനം അഴിച്ച് അജയ്യനായി പുറത്തു വരുന്നു. നാവികൻ എന്ന നോവൽ അതിന്റെ സാക്ഷ്യപ്പെടുന്നു.


Saturday, March 11, 2017

ഇംഗ്ലീഷ് മീഡിയം പൊതുവിദ്യാഭ്യാസത്തിന്റെ ശവക്കല്ലറ


      അധിനിവേശത്തിനെതിരെയുള്ള സമരം പ്രകടനങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോവുന്ന ഒരു സമൂഹമായി നാം മാറിക്കൊണ്ടിരിക്കുകയാണ്. വാക്കുകളെ അതിന്റെ ജീവിത പരിസരത്ത് ജീവിക്കാൻ അനുവദിക്കാതിരിക്കുകയും ജീവനോടെ അതിനെ പിടികൂടി സ്റ്റഫ് ചെയ്ത് ചില്ലരമാരയിൽ സൂക്ഷിക്കുകയും ചെയ്യുന്ന കപട സമൂഹത്തിന് ഏറെക്കാലത്തേക്ക് നിലനിന്ന് മുന്നേറാൻ സാധിക്കില്ല. വാക്കുകൾ പോരാട്ടത്തിന്റെ ആയുധവും അടയാളവുമായി ഹൃദയത്തിൽ നിന്ന് വെളിച്ചം സ്വീകരിച്ച് ജീവിതത്തോടൊപ്പം സമർപ്പിക്കേണ്ടുന്നവയാണ്. വാക്കിന്റെ അർഥം തിരയുന്നത് സമരത്തിന് ആയുധം തിരയുന്നതിന് തുല്യം തന്നെയാണ്.ജീവിതായോധനത്തിന് ഭാഷ മാത്രമാണ് ആയുധം. അധിനിവേശത്തിനെതിരെയുള്ള സമരത്തിലും ഏറ്റവും കരുത്തറ്റ ആയുധം ഭാഷ തന്നെ .
      പൊതു വിദ്യാലയങ്ങൾ അവിടെ ജോലി ചെയ്യുന്ന അധ്യാപകരെ സംരക്ഷിക്കുന്നതിന് മാത്രമാണെന്ന് തെറ്റിദ്ധരിച്ച അധ്യാപകരും പൊതു സമൂഹവുമാണ് കേരളത്തിലുള്ളത്.പൊതു വിദ്യാഭ്യാസത്തിന്റെ തനിമയും ധർമ്മവും കരിയറിസത്തിന്റെ പ്രചരണ കോലാഹലങ്ങൾക്കിടയിൽ സൗകര്യപൂർവ്വം മാറ്റിവെക്കാൻ നാം വ്യഗ്രതപ്പെടുന്നു. ഭാഷയും സംസ്കാരവും ആർക്കും ആവശ്യമില്ലാത്ത ചരക്കാവുന്നു പണം കേന്ദ്രസ്ഥാനത്ത് നിൽക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയിൽ.
     നമ്മുടെ ജീവിത പരിസരത്തു നിന്ന് ജീവിതായോധനത്തിനുള്ള ആയുധങ്ങൾ കണ്ടെത്തുന്നതിന് വ്യക്തികൾക്ക് നൽകുന്ന പരിശീലനമാണ് വിദ്യാഭ്യാസം. മാതൃഭാഷയില്ലാതെ ഒരു വ്യക്തിക്ക് എന്ത് വികാസം .എന്ത് ജീവിതം. അമ്മഭാഷയെ സംരക്ഷിക്കാത്തവരെ വൃദ്ധസദനങ്ങളാണ് കാത്തിരിക്കുന്നത്.
      പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതു തന്നെയാണ്. എന്നാൽ ഇംഗ്ലീഷ് മീഡിയമാണ് എന്ന പൊങ്ങച്ചം പറഞ്ഞ് കുട്ടികളെ ആകർഷിക്കാൻ നോക്കുന്നത് മുതലാളിത്തത്തിനുള്ള കൂട്ടിക്കൊടുക്കൽ മാത്രമാണ്.
" പൊൻപണത്തിന് മാനത്തെ വിറ്റ്
നിൻ വയർ നീ നിറയ്ക്കലോ ബാലേ "
എന്ന വൈലോപ്പിള്ളിയുടെ ചോദ്യം ഇവരോടു തന്നെയാണ്. ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ആര് നടത്തിയാലും അതിന്റെ ലാഭം ആഗോള മുതലാളിത്തത്തിനാണ്. കച്ചവട വിദ്യാഭ്യാസം കുട്ടികളുടെ ക്രിയാത്മകതയെ വന്ധീകരിച്ച് അവരെ അടിമയന്ത്രങ്ങളാക്കി പരുവപ്പെടുത്തുകയും ചെയ്യുന്നു.
     പൊതുവിദ്യാഭ്യാസം മാനവ മോചനത്തിന്റെ പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമാണ്. സ്വാതന്ത്ര്യ സമരത്തിന് ആയുധം തിരഞ്ഞ ഗാന്ധിജി മനുഷ്യന്റെ മോചനം ലക്ഷ്യം വെക്കുന്ന വിദ്യാഭ്യാസത്തിൽ പഠന മാധ്യമം നിർബന്ധമായും മാതൃഭാഷയായിരിക്കണം എന്ന് നിഷ്കർഷിച്ചത് അതു കൊണ്ട് കൂടിയാണ്.
     മുദ്രാവാക്യങ്ങൾ സൂത്രവാക്യങ്ങളാക്കി ജീവിത കരകൗശലത്തിന് ഉപയോഗപ്പെടുത്തുന്ന സമൂഹമാണ് മലയാളിയുടേത്.പൊതു വിദ്യാഭ്യാസ സംരക്ഷണം അവനവന് വേണ്ടുന്ന തടി മാത്രം സംരക്ഷിക്കുന്ന സൂത്രപ്പണിയായി മാറുന്നുണ്ട്. മാതൃഭാഷയെന്ന പച്ചപ്പിന്റെ വിത്ത് സൂക്ഷിപ്പോടെ വിതയ്ക്കുന്ന പരിസ്ഥിതി പ്രവർത്തനം കൂടിയാണ് പൊതുവിദ്യാഭ്യാസസംരക്ഷണം. സാംസ്കാരികപരിസരത്തിന്റെ ജൈവസത്ത സൂക്ഷിക്കുന്ന ഭാഷയില്ലാത്ത പൊതു വിദ്യാഭ്യാസം ശവക്കല്ലറയ്ക്ക് പുറത്ത് കലാപരമായി കൊത്തിവെച്ച വെറും എഴുത്താണ്.

Friday, March 10, 2017

മാതൃഭാഷയുടെ രാഷ്ട്രീയം


മാതൃഭാഷയും വിദ്യാഭ്യാസവും

     വിദ്യാഭ്യാസത്തിന് വന്ന ഏറ്റവും വലിയ പത്ത് അതിന്റെ കച്ചവടവൽക്കരണമാണ് .വിദ്യാഭ്യാസത്തിന്റെ കച്ചവടവൽക്കരണത്തിനെതിരെ സമരങ്ങൾ നടക്കുന്നുണ്ടെങ്കിലും കക്ഷി രാഷട്രീയ താൽപര്യങ്ങൾ കാരണം അതിന് മുനയില്ലാത്ത അവസ്ഥയാണ്. വിദ്യാലയങ്ങളെയും വിദ്യാർഥികളെയും അറിവിൽ നിന്നും അന്യവൽക്കരിച്ച് കമ്പോളമെന്ന അറവുശാലയിലേക്ക് വരിവരിയായി നടത്തിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ വിമർശനമുന്നയിക്കാനും സമരം നടത്താനും ആര് തയ്യാറുണ്ട് എന്നത് പ്രസക്തമായ ചോദ്യമാണ്.

     വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രം ഒതുങ്ങുന്നു എന്ന് വിശ്വസിക്കരുത്. വാണിജ്യവൽക്കരിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളെ അനുകരിക്കാൻ മത്സരിക്കുന്ന പൊതു വിദ്യാലയങ്ങളെ വിമർശന വിധേയമാക്കേണ്ടതുണ്ട്.പൊതു വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ വ്യാപകമാവുന്നത് വാണിജ്യവൽക്കരണ രോഗത്തിന്റെ ലക്ഷണങ്ങളിൽ പെടും. പൊതുവിദ്യാലങ്ങളെ ആകർഷകമാക്കി വിദ്യാർഥി പ്രവേശനം കൂട്ടാം എന്നാണ് ബാലിശമായ വാദം. മരുന്നു കുപ്പിയെ ഉപയോഗയോഗ്യമാക്കുന്നത് പുറത്തെഴുതിയ മരുന്നിന്റെ ആകർഷകമായ എഴുത്തല്ലെന്നും കുപ്പിയിലുള്ള മരുന്നാണെന്നും പറയേണ്ട കാര്യമില്ലല്ലോ.
     ഇംഗ്ലീഷ് മീഡിയത്തിന് അനുകൂലമായ വാദങ്ങൾ ഇതൊക്കെയാണ്.
1. ഇംഗ്ലീഷ് ലോകഭാഷയാണ്. ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടാൻ കുട്ടികൾ ഇംഗ്ലീഷ് മീഡിയത്തിൽ തന്നെ പഠിക്കണം. പഠനശേഷം ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു.
2. ഉപരിപഠനം എളുപ്പത്തിലാവാൻ ഇംഗ്ലീഷ് മീഡിയമാണ് നല്ലത്.
     പഠന മാധ്യമമെന്തായിരിക്കണം എന്നത് സംബന്ധിച്ച വസ്തുതകൾ എന്തൊക്കെയാണെന്ന് പരിശോധിച്ചു നോക്കാം.
     ഔപചാരിക പ്രാഥമിക വിദ്യാഭ്യാസം ജനനം തൊട്ടേ ആരംഭിക്കുന്ന പ്രകൃതി വിദ്യാഭ്യാഭ്യാസത്തിന്റെ തുടർച്ചയാണ്. അതിനാൽ മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം കുട്ടിയെ അവന്റെ സ്വാഭാവിക പ്രകൃതത്തോട് ചേർത്തു നിർത്തുന്നു.വിദ്യാലയ പരിസരത്തോട് കുട്ടിയുടെ പ്രതികരണങ്ങൾ സ്വാഭാവികമായിത്തീരുന്നു.
     ഭാഷയാണ് ഒരു സമൂഹത്തിന്റെ സംസ്കാരവും ജീവിതവും അടയാളപ്പെടുത്തുന്നത്. ഒരു വ്യക്തിയുടെ സാമൂഹ്യ ജീവിതം വളർത്തിക്കൊണ്ടു വരുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. സാമൂഹ്യ ജീവിതത്തോട് അന്യം നിൽക്കുന്ന ഭാഷയിലൂടെയുള്ള വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ ജീവിയായ ഒരു വ്യക്തിയെ നല്ല രീതിയിൽ വളർത്തിക്കൊണ്ടു വരാനാവില്ല.
     അറിവന്വേഷണത്തിന്റെ ജൈവസത്ത നിലനിർത്തുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ പ്രസക്തി.ഔപചാരിക വിദ്യാഭ്യാസത്തിലെ ഏറ്റവും വലിയ വെല്ലുവിളിയും ഇതു തന്നെ. അന്യഭാഷയിലൂടെയുള്ള വിദ്യാഭ്യാസത്തിൽ അറിവന്വേഷണം എന്നത് അപ്രസക്തമാവുന്നു.
     സ്വത്വ നിർമ്മിതിയെ തടസ്സപ്പെടുത്തുന്നു എന്നതാണ് ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തിന്റെ വലിയ ദോഷമായി ചൂണ്ടിക്കാട്ടുന്നത്. ഭാഷയും സംസ്കാരവും സ്വത്വ നിർമ്മിതിയിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുന്നതിനാൽ അന്യഭാഷയുടെ തടസ്സം സ്വത്വാന്വേഷണത്തിനും തടസ്സമായി വരുന്നു.
     ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടാൻ ഇംഗ്ലീഷ് മീഡിയം അനിവാര്യമാണ് എന്ന വാദത്തിലെ സാംഗത്വമെന്താണെന്ന് നോക്കാം. ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾക്ക് ആദ്യം നഷ്ടപ്പെടുന്നത് മാതൃഭാഷയിൽ പ്രാവീണ്യം നേടാനുള്ള അവസരമാണ്.വീട്ടു ചോറില്ലാത്തവന് വിരുന്നു ചോറുമില്ല എന്ന് പറഞ്ഞതുപോലെ മാതൃഭാഷയറിയാത്തവന് അന്യഭാഷയും നഷ്ടപ്പെടുന്നു.
     ഒരു വ്യക്തിയുടെ ബുദ്ധിയുടെയും ഭാഷയുടെയും പ്രവർത്തനം ഒന്നിച്ചാണ് നടക്കുന്നത്. ഇംഗ്ലീഷ് മീഡിയത്തിൽ ഭാഷ പ്രവർത്തനക്ഷമമല്ലാത്തതിനാൽ ബുദ്ധിയും പ്രവർത്തക്ഷമമാവുന്നില്ല. ഗണിതം, ശാസ്ത്രം എന്നീ മേഖലകളിൽ പ്രതിഭകളെ വളർത്തിക്കൊണ്ടുവരാൻ മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസത്തിനേ കഴിയൂ എന്ന് ഇത് അടിവരയിടുന്നു.
     കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തിന് നിർണ്ണായക സ്വാധീനമുണ്ട്. ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തിൽ സാധാരണക്കാരായ രക്ഷിതാക്കൾക്ക് വെറും കാഴ്ചക്കാരായി മാറി നിൽക്കാൻ മാത്രമേ കഴിയൂ. നേരെ മറിച്ച് രക്ഷിതാവിന്റെ ഭാഷയിൽ കൂടിയുള്ള വിദ്യാഭ്യാസത്തിൽ രക്ഷിതാക്കൾക്ക് തന്റെ കുട്ടിയുമായും അധ്യാപകനുമായും നല്ല രീതിയിലുള്ള ആശയവിനിമയം സാധ്യമാവുന്നു. സാർവ്വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യം വെച്ചു കൊണ്ട് സർക്കാരുകൾ പ്രവർത്തിക്കുമ്പോൾ രക്ഷിതാക്കളുടെ പങ്കാളിത്തം കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് അനിവാര്യമാകുന്നു. വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം സാർവ്വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിന് വലിയ തടസ്സമായി മാറുന്നു.
     ഇനി കുട്ടിയുടെ സമഗ്രമായ വ്യക്തി വികാസത്തിന് ഏതു രീതിയിലാണ് മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം സഹായിക്കുന്നു എന്ന് പരിശോധിക്കാം.കുട്ടിയുടെ സംസാരഭാഷയും എഴുത്ത ഭാഷയും തമ്മിലും അർഥവും എഴുത്തും തമ്മിലുള്ള വിനിമയത്തിന്റെ വേഗത ഭാഷാ പഠനത്തിൽ പ്രധാനമാണ്. പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ കൂടി നിർവഹിക്കുമ്പോൾ മാത്രമേ വിനിമയം ഫലപ്രദമായി നിറവേറുന്നുള്ളൂ.
     മാതൃഭാഷയിലൂടെയുള്ള പഠനത്തിൽ പുതിയ ആശയങ്ങളുടെ ഗ്രഹണം അപ്പപ്പോൾത്തന്നെ സാധ്യമാകുമ്പോൾ ഇംഗ്ലീഷ് മീഡിയം പഠനത്തിൽ ഭാഷയുടെ പഠനത്തിനായി ആശയഗ്രഹണം മാറ്റിവെക്കപ്പെടുന്നു. ആശയഗ്രഹണം മാറ്റിവെക്കപ്പെടുന്നതിനാൽ കാണാപ്പാഠം ഉരുവിടൽ മാത്രമാവുന്നു പഠനം. മാതൃഭാഷയിലൂടെ പഠിക്കുമ്പോൾ അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള വിനിമയം സ്വാഭാവികമായി നടക്കുന്നതിനാൽ കുട്ടികളുടെ ചിന്താശേഷിയുടെ വളർച്ച അനുസ്യൂതം നടക്കുന്നു. കുട്ടിയുടെ ഭാഷാ ശേഷി വികാസത്തിനും ഇത് സഹായകമാവുന്നു. കുട്ടിയുടെ മാതൃഭാഷയിലെ പ്രാവീണ്യമാണ് രണ്ടാമതൊരു ഭാഷയിൽ മികവുണ്ടാക്കുന്നതിന് കുട്ടിയെ സഹായിക്കുന്നത്.
     അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള ആശയ വിനിമയം മെച്ചപ്പെടുന്നതു കൊണ്ടുള്ള പ്രയോജനം അധ്യാപകനുമുണ്ട്. വിദ്യാർഥികളുടെ നിരന്തര മൂല്യനിർണ്ണയനം ഇത് എളുപ്പമാക്കുന്നു. അതിലൂടെ വിദ്യാർഥിയുടെ പഠന തടസ്സങ്ങൾ തിരിച്ചറിയാൻ കഴിയുന്നു.ഇത് അധ്യയനം സുഗമമാക്കുന്നു. ഇംഗ്ലീഷ് മീഡിയം ക്ലാസുകളിൽ ഇത്തരത്തിലുള്ള നിരന്തര മൂല്യനിർണ്ണയം അസാധ്യമാണ്.
     പരിചിതമായ ഭാഷയിലൂടെയുള്ള അധ്യയനം എല്ലാ വിഭാഗം കുട്ടികളിലും ആത്മവിശ്വാസം വളർത്തിക്കൊണ്ടു വരുന്നതിന് സഹായിക്കുന്നു. ആത്മവിശ്വാസമുള്ള കുട്ടികളിൽ പഠനത്തിലുള്ള താൽപര്യം, സർഗാത്മകത, ചിന്താശേഷി, ഭാവനാ ശേഷി എന്നിവ വികസിക്കുന്നതിന് സഹചര്യമുണ്ടാക്കും.കുട്ടികളിൽ നേതൃപാടവവും വളരും.
     ഇംഗ്ലീഷ് മീഡിയം ക്ലാസുകളിൽ ആശയ വിനിമയ ശേഷി കുറവായതിനാൽ കുട്ടികൾ അവിടെ നിശ്ശബ്ദരായി 'അച്ചടക്കത്തോടെ ' ഇരിക്കുന്നു. അറിവിന്റെ ശവപ്പറമ്പുകളായി ക്ലാസ് മുറികൾ മാറുന്നു. കാണാപ്പാഠത്തിന്റെ ഉരുവിടൽ അറിവിന്റെ അന്യവൽക്കരണത്തിനിടയാക്കുന്നു.
     നിലവിലെ പാഠ്യപദ്ധതിക്ക് ആധാരമായിട്ടുള്ള വിദ്യാഭ്യാസ ദർശനങ്ങൾ മാതൃഭാഷയിൽ ഊന്നി നിന്നുള്ള ക്ലാസ് മുറികളെ വിഭാവനം ചെയ്യുന്നു.
     ശിശു കേന്ദ്രിത വിദ്യാഭ്യാസത്തിന്റെ വക്താവായ പെസ്റ്റലോസി, ക്ലാസ് മുറിയിലെ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്ന ജോൺ ഡ്യുയി, ജ്ഞാന നിർമ്മിതിവാദത്തിന്റെ ഉപജ്ഞാതാവായ ജീൻ പി യാഷെ, സഹവർത്തിത പഠനം വികസിപ്പിച്ച വിഗോട്സ്കി, കണ്ടെത്തൽ പഠനം അവതരിപ്പിച്ച എസ്.ബ്രൂണർ, ബുദ്ധിയുടെ ബഹുമുഖം എന്ന സിദ്ധാന്തം അവതരിപ്പിച്ച ഗാർഡ് നർ തുടങ്ങിയ വിദ്യാഭ്യാസ ചിന്തകരുടെയെല്ലാം സിദ്ധാന്തങ്ങളും ദർശനങ്ങളും വിരൽ ചൂണ്ടുന്നത് മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസത്തെയാണ്.
     ഭാവി പൗരന്മാരെ വളർത്തിയെടുക്കാനുള്ള പ്രക്രിയ എന്ന നിലയിൽ വിദ്യാഭ്യാസ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്.ഇന്ത്യൻ ഭാഷകളുടെ പ്രചരണം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉയർത്തിക്കൊണ്ടുവരാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചത് പ്രാദേശിക ഭാഷകളുടെ അധിനിവേശത്തിനെതിരായുള്ള ആയുധശേഷി തിരിച്ചറിഞ്ഞത് കൊണ്ടാണ്. വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണത്തെ പ്രതിരോധിക്കുന്നതിന് മാതൃഭാഷ അധ്യയന മാധ്യമമായുള്ള വിദ്യാഭ്യാസത്തിന്റെ പ്രചരണത്തിലൂടെയും പ്രയോഗത്തിലൂടെയും സാധ്യമാണ്. അതിനാൽ ഇംഗ്ലീഷ് മീഡിയത്തിനെതിരായ പോരാട്ടം അധിനിവേശത്തിനെതിരെയുള്ള പോരാട്ടമാണ്.
സഹായം
1. Background paper prepared for the Education for all Global Monitoring Report 2005