Monday, September 11, 2017

 നാവികൻ
കാസർഗോഡ് ജില്ലയുടെ സാംസ്കാരിക സ്വത്വം അന്വേഷിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകമാണ്  രാജീവൻ കാഞ്ഞങ്ങാടിന്റെ നാവികൻ എന്ന നോവൽ .ചാരനായി മുദ്ര കുത്തപ്പെട്ട് പ്രവാസത്തിന്റെ  നടുക്കടലിൽ മുങ്ങിത്താഴുന്ന നാവികന്റെ നോവും നോവലും ആണ് ഈ പുസ്തകം. ജനിച്ചു വളർന്ന സ്വന്തം മണ്ണിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഒരു പ്രവാസിയുടെ യാതന കേട്ടറിഞ്ഞതിന്നു ശേഷം രണ്ടുവർഷത്തെ  കഠിനപ്രയത്നം കൊണ്ടാണ് ഈ നോവൽ രാജീവൻ എഴുതിയത്.കണ്ണീരിൽ  കുതിർന്ന വാക്കുകൾ ഹൃദയം കൊണ്ട് വായിക്കുന്ന ഏതൊരാൾക്കും അനുഭവിച്ചറിയാൻ സാധിക്കും വിധമാണ് രാജീവന്റെ എഴുത്ത്.  വഹാബ് എന്ന കഥാനായകൻ  നോവലിൽ പറയുന്നു ," ദഫ് മുട്ട്, അർവണ മുട്ട്, ബയലാട്ടം, സബീനാ പാട്ട്, യക്ഷഗാനം, ഇശലുകൾ, ഹരികഥാ കാലക്ഷേപം, ഗസലുകൾ, നവരാത്രി വേഷങ്ങൾ, പുലിക്കളി, അലാമിക്കളി തുടങ്ങിയവയെക്കുറിച്ചെല്ലാം നോവലിലുടനീളം പരാമർശമുണ്ട്.

പരിസ്ഥിതിയുടെ  നാശമാണ് അഭയാർത്ഥികളെ സൃഷ്ടിക്കുന്നത് എന്ന പരിസ്ഥിതി രാഷ്ട്രീയമാണ് നോവലിന്റെ മുഖ്യ പ്രമേയം .ജനിച്ചു വളർന്ന പരിസരത്ത് നിന്നും അറിയപ്പെടുന്ന വഹാബ് എന്ന  നാവികൻ ഉൾപ്പെടെ നിരവധി  കഥാപാത്രങ്ങൾ നോവലിൽ പ്രത്യക്ഷപ്പെടുന്നുണ്ട് .അനുവാചകരെ  അനുയാത്രികർ ആക്കുംവിധം ശക്തമായി  രാജീവൻ എഴുതുന്നു. വഹാബിന്റെ ആത്മമിത്രം ഡല്ലാസിന്റെ  ഡയറിയിൽ ഇങ്ങനെ വായിക്കാം .”ഈശ്വരൻ അതിരുകൾ വരച്ചു തന്നില്ല .ഭൂമിയുടെ  വാൽസല്യത്തിനും അതിരുകൾ ഉണ്ടായിട്ടില്ല .പക്ഷേ ഭൂമിയുടെ അവകാശികളായി  വന്നവർ വിഭജന രേഖകൾ ചമച്ചു. അവരുടെ വിശ്വാസപ്രമാണങ്ങൾക്ക് ചരിത്രത്തിന്റെ സാധുതയും വേദങ്ങളുടെ സാക്ഷ്യപത്രങ്ങളും ഉണ്ടായിരുന്നു .ഇരയാക്കപ്പെടുന്ന കീഴാള വർഗ്ഗത്തോടുള്ള എഴുത്തുകാരന്റെ ആത്മൈക്യം ആണ് വഹാബും  ബൊളീവിയ ക്കാരൻ ആയ ഡല്ലാസ് തമ്മിലുള്ള ബന്ധത്തിലൂടെ വെളിവാക്കപ്പെടുന്നത്.പാലായനം ചെയ്യപ്പെട്ടതിന് ശേഷം വഹാബിന്റെ മുത്തച്ഛൻ ഗുൽമുഹമ്മദ് എഴുതിയ ഹൃദയസ്പർശിയായ ഒരു കത്ത് ഉണ്ട് .കാരുണ്യം വറ്റിയിട്ടില്ലാത്ത ഏതൊരാളെയും പിടിച്ചുലയ്ക്കും വിധമാണ് അതിന്റെ ഭാഷ. രാജീവൻ കാഞ്ഞങ്ങാട് എന്ന എഴുത്തുകാരന്  മരണത്തെ വെല്ലുവിളിക്കാൻ ഈയൊരു നോവൽ മതിയാകും .ആ വിധം സാന്ദ്രമായ ഭാഷയിലാണ് ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത്.ഗുൽ മുഹമ്മദിന്റെ കത്തിനെക്കുറിച്ച്  നോവലിൽ ഇങ്ങനെ പറയുന്നു.”ഇത് എത്ര എളുപ്പം വഴങ്ങുന്ന ഭാഷയല്ല മനസ്സിലിട്ട്   നൂറാവർത്തി വായിക്കണം” .നോവലിന് അത് ചേരും.പരിമിതമായ സ്ഥലവും സമയവും മാത്രമേ എഴുത്തുകാരന് അനുവദിച്ചു കിട്ടിയിട്ടുള്ളൂ. അതിനകത്ത് നിന്ന് എഴുത്തിന്റെ  മാന്ത്രികതയിൽ അയാൾ എല്ലാ ചങ്ങല ബന്ധനങ്ങളും അഴിച്ചു അജയ്യനായി  പുറത്തുവരുന്നു. നാവികൻ എന്ന നോവൽ അതിന്റെ സാക്ഷ്യപത്രമാണ്‌.