Saturday, July 22, 2017

കാസർഗോഡിന്റെ ഭാഷാ വൈവിധ്യം

കാസർഗോഡിന്റെ ഭാഷാ വൈവിധ്യവും സാംസ്കാരിക പ്രതിരോധവും

ഒരു സമൂഹത്തിന്റെ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ രഥമായി പ്രവർത്തിക്കുന്നതാണ് ഭാഷ.ഒരു വ്യക്തിക്ക് സമൂഹത്തിൽ വേരാഴ്ത്തുന്നതിന് സ്വന്തം ഭാഷ മാധ്യമമായി നിൽക്കുന്നു. ഒരു പ്രദേശത്തിന്റെ ആശയലോകത്ത് ഭാഷയാണ് അദൃശ്യ പ്രകൃതിയായി സ്വാധീനം ചെലുത്തുന്നത്. ഭാഷയിലാണ് ഒരു ജനതയുടെ സംസ്കാരം സ്പന്ദിക്കുന്നത്. പാരസ്പര്യത്തിലാണ് പ്രകൃതിയിലോരോന്നും നിലനിൽക്കുന്നത്. ജൈവ വൈവിധ്യം ജീവന്റെ അടിസ്ഥാനമാണ്.സാംസ്കാരിക വൈവിധ്യത്തേയും പാരസ്പര്യത്തെയും ഈ അർത്ഥത്തിൽ മനസ്സിലാക്കേണ്ടതുണ്ട്.ഒരു ജനതയുടെ സംസ്കാരത്തിന്റെ പച്ചപ്പ് ആ മണ്ണിൽ ഭാഷയുടെ പേര് എത്ര ആഴത്തിൽ ഊന്നി നിൽക്കുന്നു എന്നതിനെയാണ് ആശ്രയിച്ചു നിൽക്കുന്നത്. അങ്ങനെ നോക്കുമ്പോൾ കേരളത്തിൽ ഏറ്റവുമധികം ഭാഷകളൊഴുകുന്ന മണ്ണാണ് കാസർഗോഡിന്റേത്. ഭാഷകൾക്ക് സമാന്തരമായാണ് ഓരോ പുഴയും ഒഴുകുന്നത്. ഭാഷ പുഴയിലേക്കും പുഴ ഭാഷയിലേക്കും ഒഴുകുന്നു. അതിനാൽ ഏതൊരു പ്രദേശത്തിന്റെയും എന്നതുപോലെ കാസർഗോഡിന്റെ നിലനിൽപ്പും ഇവിടത്തെ ഓരോ ഭാഷയുടെയും പുഴയൊഴുക്കമായി ബന്ധപ്പെട്ട് നിൽക്കുന്നു.

വിദ്യാഭ്യാസത്തിന്റെ അന്തർദേശീയ നിലവാരത്തെക്കുറിച്ച് അന്വേഷണങ്ങളും ചർച്ചകളും ധാരാളമായി നടക്കുമ്പോൾ പ്രാദേശിക ഭാഷകളുടെയും അറിവുകളുടെയും  അറിവിടങ്ങളുടെയും പ്രസക്തിയിൽ സന്ദേഹം വളരുന്ന കാലഘട്ടമാണിത്. അധിനിവേശത്തിന്റെ  ചരിത്രമറിയുന്നവർക്ക്  ഈ സന്ദേഹമുണ്ടാവില്ല. രാഷ്ട്രീയ അധിനിവേശത്തിനും മുൻപ് സാംസ്കാരിക അധിനിവേശമാണ് കടന്നു വരുന്നത് എന്നും സാംസ്കാരിക അധിനിവേശം ഭാഷാധിനിവേശത്തിലൂടെയായിരുന്നു എന്നും അവർ തിരിച്ചറിഞ്ഞിട്ടുണ്ട്.അതുകൊണ്ടാണ് ഗാന്ധിജി മാതൃഭാഷയിൽ ഊന്നി നിന്നുള്ള വിദ്യാഭ്യാസത്തിന്റെ ആചാര്യനായത്.
മോചനത്തിനുള്ള വഴിയാണ് മാതൃഭാഷ നഷ്ടപ്പെടുമ്പോൾ ഒരു ജനതയ്ക്ക് നഷ്ടപ്പെടുന്നത്. ഗ്രാമ ഭാഷകളും പ്രാദേശിക തകളും ഏതൊരു ജനതയ്ക്കും അവരുടെ സ്വത്വം അന്വേഷിക്കുന്നതിനും ആവിഷ്കരിക്കുന്നതിന്നും അനിവാര്യമാകുന്നു. കാസർഗോഡിന്റെ ഭാഷാ വൈവിധ്യവും ആ പുഴയുടെ നീരൊഴുക്കിന്റെ വർത്തമാനവും ആരായുന്നത് ഈ പശ്ചാത്തലത്തിലാണ് പ്രസക്തമാകുന്നത്.

കാസർഗോഡ് ജില്ലയുടെ സാംസ്കാരിക വൈവിധ്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇവിടത്തെ ഭാഷാവൈവിധ്യമാണ്. തുളു, കന്നഡ, മലയാളം, കൊങ്കണി, മറാട്ടി, ബ്യാരി, കൊറഗ എന്നീ സപ്തഭാഷകളുടെ സംഗമഭൂമിയെന്നാണ് കാസർഗോഡ് അറിയപ്പെടുന്നത്. ഹിന്ദുസ്ഥാനി ,തമിഴ്, ഹിന്ദി എന്നീ ഭാഷകൾ സംസാരിക്കുന്നവരും ഇവിടെയുണ്ട്.

'കാഞ്ഞിരക്കൂട്ടം' എന്നർത്ഥം വരുന്ന 'ക സി ര ക്കൂട്' എന്ന കന്നഡ വാക്കിൽ നിന്നാണ് കാസർഗോഡ് എന്ന പേര് വന്നതെന്ന് കരുതപ്പെടുന്നു. 1984 മെയ് 24 നാണ് ഈ ജില്ല രൂപീകൃതമായത്. അതിന് മുമ്പ് ഈ ഭൂവിഭാഗം കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. മലയാളത്തിന് പുറമേ കന്നഡ സംസാരിക്കുന്നവരുടെ സാന്നിധ്യമാണ് ജില്ലയുടെ പ്രധാന സവിശേഷത. തുളു ഭാഷയുടെ പേരിൽ തുളുനാട് എന്നും ഈ നാട് അറിയപ്പെടുന്നു. തുളു ന്തന്ന ഭാഷയുടെ പ്രാധാന്യവും സ്വാധീനവും ഇതിലൂടെ വെളിവാകുന്നു.

തുളു
20 ലക്ഷത്തിൽ  കുറവ് ജനങ്ങൾ മാത്രം സംസാരിക്കുന്ന ദ്രാവിഡ ഭാഷാകുടുംബത്തിലെ ഏറ്റവും പ്രാചീനമായ ഭാഷയാണ് തുളു .തുളു സംസാരിക്കുന്നവരെ ' തുളുവ' എന്ന് വിളിക്കുന്നു. മൂല ദ്രാവിഡത്തിൽ നിന്നും ബി.സി. പത്താം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിൽ വേർപിരിഞ്ഞാണ് സ്വതന്ത്ര ഭാഷയായി വളർന്ന് തുടങ്ങിയതെന്ന് ഭാഷാശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ലിപിയും സാഹിത്യവും ഉണ്ടായിരുന്ന ഭാഷയാണ് തുളു .പി ൽക്കാലത്ത് ഇവ നശിച്ചു പോവുകയായിരുന്നു. അധിനിവേശം ഒരു ജനതയെ അരികുകളിലേക്ക് മാറ്റി നിർത്തിയതിന്റെ ദൃഷ്ടാന്തമാണ് ഈ ഭാഷയുടെ അപചയം. മനുഷ്യനെയും പ്രകൃതിയെയും കേന്ദ്രസ്ഥാനത്ത് നിർത്താത്ത നാഗരികത ഏതു വിധത്തിലാണോ ഒരു പുഴയുടെ നൈർമല്യവും ഒഴുകാനുള്ള ഗതിയും ശക്തിയും ഇല്ലാതാക്കുന്നത് അതേ വിധത്തിൽ ഭാഷയെയും ഇല്ലാതാക്കുന്നു. ഭാഷ നഷ്ടപ്പെടുന്ന ജനതയ്ക്ക് സ്വത്വം നഷ്ടപ്പെടുകയും ജീവിതാവിഷ്കാരത്തിനുള്ള ആകാശം നഷ്ടപ്പെടുകയും ചെയ്യുന്നു.

ജില്ലയിലെ കാസർഗോഡ് താലൂക്കിലും തെക്കൻ കർണ്ണാടകത്തിലെ ദക്ഷിണ കന്നഡ, ഉഡുപ്പി എന്നീ ജില്ലകളിലുമാണ് പ്രധാനമായും തുളുവരുള്ളത്. അനന്തപുരത്ത്  കാണുന്ന  തുളു ലിപിയിലുള്ള ശിലാശാസനം ഈ ഭാഷയുടെ പാരമ്പര്യം വെളിവാക്കുന്നു.

കൊങ്കണി
ഇന്തോ യൂറോപ്യൻ കുടുംബത്തിൽപ്പെട്ട ഒരു ഇന്തോ ആര്യൻ ഭാഷയാണ് കൊങ്കണി.ദേവനാഗരി ലിപിയുപയോഗിച്ചാണ് ഈ ഭാഷ ഇപ്പോൾ എഴുതപ്പെടുന്നത്.ഗൗഡസാരസ്വത ബ്രാഹ്മണരും കുഡുംബി സമുദായക്കാരുമാണ് കേരളത്തിൽ കൊങ്കണി സംസാരിക്കുന്നത്.ഗോവയുടെ ഔദ്യോഗിക ഭാഷയാണ് കൊങ്കണി.ഇന്ത്യയുടെ കൊങ്കൺ പ്രദേശങ്ങളിൽ ഈ ഭാഷ സംസാരിച്ചു വരുന്നു.മഹാരാഷ്ട്ര, കർണ്ണാടക, കേരളത്തിൽ കൊച്ചി, ആലപ്പുഴ, കണ്ണൂർ എന്നിവിടങ്ങളിലും കൊങ്കണി മാതൃഭാഷയുള്ളവർ ഉണ്ട്.

ബ്യാരി
കേരള-കർണ്ണാടക അതിർത്തിയിലെ ലിപിയില്ലാത്ത ഒരു ഭാഷയാണ് ബ്യാരി . കർണ്ണാടകത്തിലെ ഉള്ളാൾ പ്രദേശത്തെ പ്രത്യേകമായ മുസ്ലീം വിഭാഗമാണ്  ഈ ഭാഷ സംസാരിക്കുന്നത്.ഈ ഒരു വിഭാഗവും ബ്യാരി എന്നാണറിയപ്പെടുന്നത്.15 ലക്ഷത്തോളം ആളുകൾ ഈ ഭാഷ സംസാരിക്കുന്നു. ബ്യാരിക്ക് തുളു ഭാഷയോളം പഴക്കമുണ്ട്. കന്നഡ ലിപി ഉപയോഗിച്ച് ബ്യാരി എഴുതാറുണ്ട്.

അറബി ഭാഷയുടെ സ്വാധീനമാണ് ബ്യാരിയുടെ സവിശേഷത. ഇതിലെ വാക്കുകൾക്ക് തമിഴുമായും മലയാളവുമായും ബന്ധമുണ്ട്.
നൂറിലധികം പുസ്തകങ്ങൾ ബ്യാരി ഭാഷയിലുണ്ട്. മാപ്പിളപ്പാട്ടുമായി സാമ്യമുള്ള പാട്ടുകൾ ബ്യാരിയിലുണ്ട്. ഊഞ്ഞാൽപ്പാട്ട്, മൈലാഞ്ചിപ്പാട്ട്, കല്യാണപ്പാട്ട് എന്നിവയും പ്രചാരത്തിലുണ്ട്.

കൊറഗ
കൊറഗ എന്ന ആദിവാസി ജനത സംസാരിക്കുന്ന ദ്രാവിഡ ഭാഷയാണ് കൊറഗ ഭാഷ. കൊറഗർ കാസർഗോഡ്‌ ജില്ലയിലും ദക്ഷിണ കന്നഡയിലും കാണപ്പെടുന്നു.ഇത് ഒരു വായ് മൊഴി ഭാഷയാണ്. ലിപിയില്ല. എഴുതേണ്ട ആവശ്യത്തിന് കന്നഡ ലിപി ഉപയോഗിക്കുന്നു. സാഹിത്യ അവശ്യത്തിന് കൊറഗർ അവരുടെ ഭാഷയല്ല ഉപയോഗിക്കുന്നത്. പകരം തുളുവും കന്നഡയും ഉപയോഗിക്കുന്നു.

മറാത്തി
ഇന്തോ - ആര്യൻ ഭാഷാ കുടുംബത്തിൽപ്പെടുന്ന ഒരു ഭാഷയാണ് മറാത്തി .ശിവജിയുടെ സാമ്രാജ്യ വിപുലീകരണത്തിന്റെ ഭാഗമായാണ് മറാത്തികൾ കാസർഗോഡ് ജില്ലയിലെത്തിച്ചേർന്നതെന്ന് വിശ്വസിക്കപ്പെടുന്നു.ഇവരിൽ ബ്രാഹ്മണർ, പിന്നോക്കവർഗ്ഗം, ആദിവാസികൾ എന്നീ മൂന്നു വിഭാഗങ്ങളുണ്ട്. എങ്കിലും ഇവരുടെ ആചാരാനുഷ്ഠാനങ്ങൾ ഒന്നു തന്നെയാണ്. സാമൂഹ്യ മായി മുൻപന്തിയിലാണ് മറാത്തികളുടെ നില.ഇവർക്ക് തുളു, കന്നഡ എന്നീ ഭാഷകളും നല്ല വശമുണ്ട്‌.

സപ്ത ഭാഷകളുടെ സാംസ്കാരിക സമന്വയത്തെക്കുറിച്ചും പാരസ്പര്യത്തെക്കുറിച്ചും വേണ്ടത്ര പഠനങ്ങൾ ഇനിയും ഉണ്ടായിട്ടില്ല. ഭാഷയുടെ രാഷ്ട്രീയം വേണ്ടത്ര ഗൗരവത്തിൽ ഇനിയും ആലോചനാ വിഷയമായിട്ടില്ല എന്നതാവാം ഇതിന് കാരണം. അധിനിവേശ ശക്തികൾ ഭാഷയുടെ ആയോധന സാധ്യതകൾ തിരിച്ചറിഞ്ഞതു പോലെ അധിനിവേശത്തെ പ്രതിരോധിക്കുന്നവർ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടില്ല ഇതുവരെയും എന്ന് ഇക്കാര്യം തെളിയിക്കുന്നു.പരിസ്ഥിതിയുടെ രാഷ്ട്രീയം പോലെ ഭാഷയുടെ രാഷ്ട്രീയവും മാനവികതയുടെ പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിക്കന്നവർ വൈകാതെ തിരിച്ചറിയാതിരിക്കില്ല. ഉച്ചരിക്കപ്പെടുന്ന ഓരോ വാക്കിലും സംഗീതമുണ്ടാവുന്ന കാലമായിരിക്കും തീർച്ചയായും അത്.

Saturday, July 1, 2017

നാവികൻ: രാജീവൻ കാഞ്ഞങ്ങാടിന് നിത്യസ്മാരകം


ജനയുഗം വാരാന്തത്തിന് വേണ്ടി കാസർഗോഡ് ജില്ലയുടെ സാംസ്കാരിക വൈവിധ്യത്തെക്കുറിച്ച് വ്യത്യസ്തമായ ഒരു കവർ ഫീച്ചർ തയ്യാറാക്കുന്നതിനുള്ള യാത്രയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് രാജീവൻ കാഞ്ഞങ്ങാട് അകാലത്തിൽ വഴി പിരിഞ്ഞു പോയത്. തെയ്യം പശ്ചാത്തലമാക്കിക്കൊണ്ട് കാസർഗോഡ് ജില്ലയിലെ ദളിത് ജീവിതത്തെക്കുറിച്ചുള്ള സിനിമയുടെ തിരക്കഥയെഴുതാനുള്ള ഡൽഹി യാത്ര നടത്താനും മരണം സമ്മതിച്ചില്ല. യുവകലാസാഹിതി പണിതൊരുക്കിയ ഗാനമയൂഖം എന്ന ഗാനശേഖരം പ്രകാശിതമാവുന്ന തിനുള്ള പ്രതിസന്ധികൾ മറികടക്കാനുള്ള അക്ഷീണയത്നത്തിൽ ആദ്യാവസാനം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച യുവകലാസാഹിതിയുടെ സഹയാത്രികനായ രാജീവൻ കാഞ്ഞങ്ങാട്. ഒരു വാക്കു പോലും പറയാനാവാതെ യാത്ര പോയ ആത്മസുഹൃത്തിന്റെ ഉജ്വലമായ എഴുത്തു ജീവിതം ' നാവികൻ ' എന്ന നോവലിനെ മുൻനിർത്തി അവതരിപ്പിക്കുകയാണ്.

രാജീവന്‍ കാഞ്ഞങ്ങാട്
കാസർഗോഡ് ജില്ലയുടെ സാംസ്കാരിക സ്വത്വം അന്വേഷിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകമാണ് നാവികൻ. സപ്ത ഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന കേരളത്തിലെ മറ്റേതൊരു പ്രദേശത്തെക്കാളും സാംസ്കാരിക വൈവിധ്യമുള്ള ഒരു പ്രദേശമാണിത്. വിഭജനത്തിന്റെ ഫലമായി ഒരു കലാപഭൂമിയായി അതെങ്ങനെയാണ് മാറിക്കൊണ്ടിരിക്കുന്നതെന്നും ഈ നോവലിലൂടെ വായിച്ചെടുക്കാം. ചാരനായി മുദ്രകുത്തപ്പെട്ട് പ്രവാസത്തിന്റെ നടുക്കടലിൽ നങ്കൂരമിടാനാവാതെ മുങ്ങിത്താഴുന്ന നാവികന്റെ നോവാണ് ഈ പുസ്തകം.
ജനിച്ചു വളർന്ന ഭൂമിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഒരു പ്രവാസിയുടെ യാതന കേട്ടറിഞ്ഞ നോവലിസ്റ്റ് രണ്ടു വർഷത്തെ കഠിന പ്രയത്നം കൊണ്ട് നൊന്തു നൊന്തെഴുതിയതാണ് ഈ നോവൽ. കണ്ണീര് വീണ് കുതിർന്ന വാക്കുകൾ ഹൃദയം കൊണ്ട് വായിക്കുന്ന ഏതൊരാൾക്കും അനുഭവിച്ചറിയാൻ സാധിക്കും വിധമാണ് രാജീവൻ കാഞ്ഞങ്ങാടിന്റെ എഴുത്ത്.
ചരിത്രം, രാഷ്ട്രീയം, പരിസ്ഥിതി, സാഹിത്യം, സംഗീതം, ചിത്രകല, സംസ്കാരം, ഭാഷ തുടങ്ങിയ മേഖലകളിൽ ആഴമേറിയ വായനാനുഭവവും ജീവിതാനുഭവവും ആർജ്ജിച്ച സമ്പന്നമായ വ്യക്തിത്വമായിരുന്നു രാജീവൻ. ഈ നോവൽ ആ വ്യക്തിത്വത്തിന്റെ ആഴം വെളിവാക്കും.ഹൃദയത്തെ നുറുക്കിക്കളയുന്നത് മരണം വരെ അതിനുള്ള അംഗീകാരം ഈ എഴുത്തുകാരന് ലഭിച്ചില്ലല്ലോ എന്ന് തിരിച്ചറിയുമ്പോഴാണ്.
വഹാബ് എന്ന കഥാനായകൻ നോവലിൽ പറയുന്നു: ഒരു പാട് കടങ്ങള് ണ്ട് ഈ ദുനിയാവില് ബാക്കി.പക്ഷെ ആര്ക്ക് കടം മടക്കിക്കൊടുക്കും.
വീട്ടാനാവാത്ത കടം എല്ലാവരെയും സങ്കടത്തിന്റെ നടുക്കടലിലാക്കുന്നു.
നോക്കൂ, കാസർഗോഡിന്റെ സാംസ്കാരിക വൈവിധ്യം അനാവരണം ചെയ്യപ്പെടുന്നത്. ദഫ് മുട്ട്, അർവണമുട്ട്, ബയലാട്ടം, സബീനാ പാട്ട്, യക്ഷഗാനം, ഇശലുകൾ, ഹരി കഥാകാലക്ഷേപം, ഗസലുകൾ, നവരാത്രികാഴ്ചകൾ, പുലിവേഷം, അലാമിക്കളി തുടങ്ങിയവയെക്കുറിച്ചെല്ലാം നോവലിലുടനീളം പരാമർശങ്ങളുണ്ട്.
പരിസ്ഥിതിയുടെ നാശമാണ് അഭയാർഥികളെ സൃഷ്ടിക്കുന്നതെന്ന പരിസ്ഥിതി രാഷ്ട്രീയമാണ് ഈ നോവലിന്റെ പ്രമേയം. ജനിച്ചു വളർന്ന പരിസരത്തിൽ നിന്നും ആട്ടിയകറ്റപ്പെടുന്ന വഹാബ് എന്ന നാവികൻ ഉൾപ്പെടെ നിരവധി കഥാപാത്രങ്ങൾ നോവലിലുണ്ട്. അനുവാചകരെ അനുയാത്രികരാക്കും വിധം ശക്തമാണ് രാജീവന്റെ എഴുത്ത്.
ഭൂമിയുടെ അവകാശത്തിനും അധികാരത്തിനും വേണ്ടി മനുഷ്യഹൃദയങ്ങളെ വിഭജിച്ച് പുതിയ പ്രമാണങ്ങളിലൂടെ രാഷ്ട്രങ്ങളുടെ മുകളിൽ വാണു കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ശക്തികളുടെ മാനവിക മൂല്യങ്ങളെ ചവിട്ടിമെതിച്ചു കൊണ്ടുള്ള പടയോട്ടം ഈ നോവലിൽ ആദ്യാവസാനം പ്രതിപാദിക്കുന്നു.
ഡെല്ലാ സിന്റ ഡയറിയിൽ ഇങ്ങനെ വായിക്കാം.
"ഈശ്വരൻ അതിരുകൾ വരച്ചു തന്നില്ല. ഭൂമിയുടെ വാത്സല്യത്തിനും അതിരുകൾ ഉണ്ടായിട്ടില്ല.പക്ഷെ ഭൂമിക്ക് അവകാശികളായി വന്നവർ വിഭജന രേഖകൾ ചമച്ചു. അവരുടെ പ്രമാണങ്ങൾക്ക് ചരിത്രത്തിന്റെ സാധുതയും വേദങ്ങളുടെ സാക്ഷ്യപത്രങ്ങളുമുണ്ടായിരുന്നു. ഇരയാക്കപ്പെടുന്ന കീഴാള വർഗത്തോട് എഴുത്തുകാരനുള്ള ആത്മൈക്യമാണ് വഹാബും ബൊളീവിയക്കാരനായ ഡെല്ലാസും തമ്മിലുള്ള ബന്ധത്തിലൂടെ വെളിവാക്കപ്പെടുന്നത്.
വഹാബിന്റെ മുത്തച്ഛനായ ബ്യാരി ഗുൽ മുഹമ്മദും ശേഷപ്പ ഭണ്ഡാരിയും തമ്മിലുള്ള കോടതി വ്യവഹാരവുമാണ് ഈ നോവലിന്റെ ഇതിവൃത്തം. വിഭജനകാലത്ത് പാക്കിസ്ഥാനിൽ നിന്ന് നവ് ഖാലി വഴി മധുമതിയുടെ തീരത്തുള്ള ഗംഗാ വാർ എന്ന കാസർകോടൻ പ്രദേശത്ത് എത്തിപ്പെട്ട ഗസൽ ഗായകൻ ഗുൽ മുഹമ്മദിനെ പാക്കിസ്ഥാൻ ചാരനായി ഭരണകൂടം മുദ്രകുത്തുന്നു.തന്റെ സ്നേഹം വീണ് ചുവന്ന മണ്ണിൽ നിന്നും അയാൾക്ക് വേദനയോടെ പലായനം ചെയ്യേണ്ടി വരുന്നു. വേട്ടക്കാരനനുകൂലമായി വിധിയെഴുതുന്ന കോടതി വിമർശനം കൂടിയാണ് ഈ പുസ്തകം.
പലായനം ചെയ്യപ്പെട്ടതിനു ശേഷം ഗുൽ മുഹമ്മദ് ചെറുമകനെഴുതിയ ഹൃദയസ്പർശിയായ ഒരു കത്തുണ്ട്. കാരുണ്യം വറ്റിയിട്ടില്ലാത്ത ഏതൊരാളെയും പിടിച്ചുലയ്ക്കും വിധത്തിലാണ് അതിന്റെ ഭാഷ.രാജീവൻ കാഞ്ഞങ്ങാട് എന്ന എഴുത്തുകാരന് മരണത്തെ വെല്ലുവിളിക്കാൻ ഈ ഒരു നോവൽ മാത്രം മതിയാകും.
ഗുൽ മുഹമ്മദിന്റെ കത്തിനെക്കുറിച്ച് നോവലിൽ ഇങ്ങനെ പറയുന്നു.
" ഇത് അത്രയെളുപ്പം വഴങ്ങുന്ന ഭാഷയല്ല. മനസ്സിലിട്ട് നൂറാവർത്തി വായിക്കണം." ഈ നോവലിനും അത് ചേരും.
പരിമിതമായ സ്ഥലവും സമയവും മാത്രമേ എഴുത്തുകാരന് അനുവദിച്ചു കിട്ടിയിട്ടുള്ളൂ. അതിനകത്തു നിന്ന് എഴുത്തിന്റെ മാന്ത്രികതയിൽ അയാൾ ചങ്ങലാ ബന്ധനം അഴിച്ച് അജയ്യനായി പുറത്തു വരുന്നു. നാവികൻ എന്ന നോവൽ അതിന്റെ സാക്ഷ്യപ്പെടുന്നു.