Sunday, July 1, 2018

ആഗോള വിദ്യാഭ്യാസകച്ചവട സംരക്ഷണയജ്ഞം

പൊതു വിദ്യാഭ്യാസ സംരക്ഷണമെന്ന പേരിൽ കെട്ടിട നിർമ്മാണവ്യവസായമാണ് കേരളത്തിൽ വികസിച്ചു വരുന്നത്. ഉപയോഗ്യ യോഗ്യമായ കെട്ടിടങ്ങൾ പൊളിച്ച്‌ ബഹുനില കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയുന്നു. അതിനായി വിദ്യാലയങ്ങളിൽ പന്തലിച്ചു നിൽക്കുന്ന പച്ചപ്പുകളെ തുടച്ചു നീക്കുന്നു.

കച്ചവട വിദ്യാലയങ്ങളുടെ ബഹുനില കെട്ടിടങ്ങൾ മോഹിച്ച മധ്യവർഗ രാഷ്ട്രീയക്കാരുടെ ആശയമാണ് അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയങ്ങൾ  എന്നത്. കമ്യൂണിസ്റ്റ്കാരുടെ വിദ്യാഭ്യാസ സങ്കല്പത്തിൽ മാനവികതയും സാമൂഹ്യനീതിയുമാണ് ഇന്നേവരെയുണ്ടായിരുന്നത്.അന്താരാഷ്ട്ര കമ്പോളത്തിനനുസരിച്ച് കുട്ടികളെ പണമുണ്ടാക്കുന്ന യന്ത്രങ്ങളാക്കുക എന്നത് മുതലാളിത്ത യുക്തിയാണ്. ഇംഗ്ലീഷ് മീഡിയം കച്ചവട വിദ്യാലയങ്ങളുടെ  ചുവടുപിടിച്ച് പൊതുവിദ്യാലയങ്ങളിൽ  ധാരാളമായി ഇംഗ്ലീഷ്  മീഡിയം ഡിവിഷനുകൾ അനുവദിക്കുന്നത് കേരളത്തിലെ പൊതു വിദ്യാലയത്തിന്റെ ചരിത്രവും ലക്ഷ്യവും അറിയാത്തവരാണ്.വരേണ്യവർഗ്ഗത്തിന്റെ താൽപര്യങ്ങളാണ് ഇവർ സംരക്ഷിക്കുന്നത്.

Sunday, June 24, 2018

കണ്ണീര്‍പ്പാടം

വിത്ത്
കഷ്ടപ്പെടുന്നവരുടെ കണ്ണ് നിങ്ങളുടെയും ലോകത്തിന്റെയും കണ്ണാടിയാണ്.
 ഈ പാഠം തന്നെയാണ് ജീവിതപാടം.

പതിനഞ്ചു വർഷങ്ങൾക്കു ശേഷമാണ് കോടോത്ത് സ്കൂളിൽ ഹയർ സെക്കന്ററിയിലെ
 2001-03 സയൻസ്‌ ബാച്ചിലെ വിദ്യാർഥികളെ കാണുന്നത്. ഭർത്താവിന്റെ മരണത്തിലൂടെ
 രണ്ട് കുട്ടികളുടെ സംരക്ഷണച്ചുമതല തനിച്ച് ഏറ്റെടുക്കേണ്ടി വന്ന സഹപാഠി  ദീപയ്ക്ക്
 ഒരു ചെറിയ കൈത്താങ്ങ് നൽകാൻ അവർ തീരുമാനിച്ചിട്ടുണ്ട്. വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഇക്കാര്യം 
എല്ലാ സഹപാഠികളെയും അറിയിച്ചു. പണം ഏല്പിക്കുമ്പോൾ എന്റെ സാന്നിധ്യം അവർ നിർബന്ധിച്ചു.
കാഞ്ഞങ്ങാട് നിന്നും ഒടയഞ്ചാലിൽ ത്താൻ ബസ്സിറങ്ങി. ഒടയഞ്ചാലിൽ അവർ വാഹനങ്ങളിൽ എന്നെ കാത്തു നിന്നു.
ജിതേഷ്, ഗിരീഷ്, ഉദയൻ ,ഭാഗ്യ, സോണിയ സണ്ണി, സോണിയ ജിമ്മി.സഹപാഠികളുമായി
 വളരെ അടുത്ത സൗഹൃദ ബന്ധം അവർ പുലർത്തുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി.
 എന്റെ മനസ്സ് കൂടുതൽ തെളിഞ്ഞു. എല്ലാ  അധ്യാപകരുടെയും വിശേഷങ്ങൾ അവർ പറഞ്ഞ് ഞാനറിഞ്ഞു. 
ഗീത, സുശീല, ഷീന, സുമേഷ്, ഗോപിനാഥൻ, ബാബു, അരവിന്ദൻ ,സുപ്രീത, ബാലകൃഷ്ണൻ എന്നീ 
സഹപ്രവർത്തകരുടെ വിശേഷങ്ങൾ എന്റെ മുന്നിൽ നിരന്നു.

ഒടയഞ്ചാലിൽ നിന്നും ഒരു മണിക്കൂറോളം നേരം യാത്ര ചെയ്ത് ഞങ്ങൾ പാണത്തൂരിനടുത്തുള്ള 
ദീപയുടെ  വീട്ടിലെത്തി. അടിസ്ഥാന സൗകര്യങ്ങൾ വേണ്ടുംവിധമില്ലാത്ത ആസ്ബറ്റോസ് മേഞ്ഞ വീട് .
 കാര്യങ്ങൾ സംസാരിക്കാൻ ഗിരീഷ് എന്നെ വിളിച്ചു.

പതിനഞ്ചു വർഷം മുൻപുള്ള മറ്റൊരാൾ സംസാരം  തുടങ്ങി. 
ചെറിയ ചെറിയ വെളിച്ചങ്ങൾ ജീവിതത്തെ എത്രമാത്രം പ്രകാശമാനമാക്കുന്നു. 
അഭിമാനത്തിലും സന്തോഷത്തിലും കരച്ചിൽ വന്ന് എനിക്ക് സംസാരിക്കാനാവാതായി.
നല്ല വാക്കുകൾ വിത്തായി മുളച്ച് വലിയ തണൽമരമായി മാറിയിരിക്കുന്നു. വലിയ പുരസ്കാരം തന്നെ.
പ്രത്യാശ നിറച്ച് ഞങ്ങൾ മടങ്ങി.