Friday, February 4, 2011

ഒഴിഞ്ഞ ജീവിതം


ഒഴിഞ്ഞഗ്ലാസ്
ഒഴിച്ച് വെച്ച്
കരുണാരേട്ടന്‍ പോയി

പുല്ലിനും
പുല്‍ച്ചാടിക്കും
കാക്കയ്ക്കും
പൂച്ചയ്ക്കും
പച്ചയായ ജീവിതം
ഒഴിച്ച് പകര്‍ന്ന്
ഒഴിഞ്ഞകീശ
യാനപാത്രമാക്കി
അക്കരെ പറ്റി
കരുണാരേട്ടന്‍

നേര്‍ക്കുനേര്‍
പോരടിച്ചു നിന്ന
ജീവിതത്തെ
അവസാനത്തെ
ഒറ്റശ്വാസം കൊണ്ട്
മലര്‍ത്തിയടിച്ചു കളഞ്ഞു
കരുണാരേട്ടന്‍

മരിച്ചുവീണ
വാടകവീട്ടിന്റെ തിണ്ണ
കലഹിച്ചു നിന്ന
പ്രത്യയശാസ്ത്രങ്ങള്‍ക്ക്
മറുത്തു നില്‍ക്കാനാവാത്ത
ഉത്തരമായി

ചുണ്ടുകളിലേക്ക് പകര്‍ന്ന
സന്ദേഹങ്ങളുടെ തീ
ഒടുവില്‍
ചിത മാത്രം
ഏറ്റെടുത്തു.