Thursday, October 12, 2023

ചുണ്ടൊപ്പ്: എം.വി.ഷാജിയുടെ പുസ്തകപരിചയം

വായന

ചുണ്ടൊപ്പ്: തോക്ക് തോക്കുന്ന
വാക്കിന്റെയൂക്ക് !
  - - - - - - - - - - - - - - -

But I don't shut up and 
I don't die.
I live
and fight, maddening
those who rule my country.

For if I live
I fight,
and if I fight
I contribute to the dawn.
                     -Otto Rene Castillo

എഴുത്തുകാർ എന്നും സൗവർണ പ്രതിപക്ഷമാണ്. വരൂ കാണൂ ഈ തെരുവിലെ ചോര എന്ന് നെഞ്ചുകീറി നേരിനെ കാട്ടുന്നവർ, അധികാരത്തിന്റെ സുഖശീതളിമകളോ, അതു വച്ചുനീട്ടുന്ന പദവിമൂല്യങ്ങളുടെ പ്രലോഭനമോ അല്ല, അഭിശപ്തരും തിരസ്കൃതരും പാർശ്വവൽകൃതരുമായ അടിസ്ഥാന മനുഷ്യന്റെ അസുന്ദരമായ ജീവിതമാണ് അവർക്ക് മഷിപ്പാത്രം ലോകത്തെ മാറ്റിത്തീർത്ത മഹത്തായ വിപ്ലവങ്ങൾക്കു പിന്നിലെ മഹാഖ്യാനങ്ങളെ മറക്കാവതല്ല. എഴുത്തിനും ചിന്തയ്ക്കും ലോകത്തെ മാറ്റിമറിക്കാനാവുമെന്ന സാമൂഹിക യാഥാർത്ഥ്യം ഈ സത്യാനന്തര കാലത്തും നില നിൽക്കുന്നു.

സാമൂഹിക- സാംസ്കാരിക വിഷയങ്ങളിൽ സധൈര്യം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന ആക്ടിവിസ്റ്റും  സാംസ്കാരികപ്രവർത്തനങ്ങളുടെ സംഘാടകനും കവിയും
യുവകലാസാഹിതിയുടെ സംസ്ഥാന സെകട്ടറിയുമായ ജയൻ നീലേശ്വരത്തിന്റെ ചുണ്ടൊപ്പ് എന്ന കവിതാസമാഹാരത്തിന്റെ വായന എഴുത്തിന്റെ സാമൂഹ്യ ധർമ്മത്തെക്കുറിച്ചുള്ള ആഴമേറിയ വിചാരങ്ങളോ വിചാരണകളോ ആവുന്നുണ്ട്. യുവകലാസാഹിതിയാണ്
പ്രസാധനം. ആലങ്കോടിന്റെ ആത്മാർഥമായ അവതാരിക. മാധവൻ പുറച്ചേരിയുടെ മൂല്യവത്തായ പഠനം ! ജയന്റെ നിലപാട് നട്ടെല്ലു വളയ്ക്കാത്ത, ആർജ്ജവത്തിന്റെ ആരുറപ്പുള്ള  27 കവിതകൾ

ഒന്ന്

The idea of nature contains, through often unnoticed, an extraordinary amount of human history.   -Raymond Williams

'പ്രകൃതിയെക്കുറിച്ചുള്ള ആശയം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നുണ്ടെങ്കിലും അസാധാരണമായ ഒരു മനുഷ്യചരിത്രം അതിൽ അന്തർഭവിക്കുന്നുണ്ട്' എന്ന് സാംസ്കാരികപഠനങ്ങളിലും സാംസ്കാരിക ഭൗതികവാദത്തിലും മാർക്സിസത്തിലുമൊക്കെ ശ്രദ്ധേയമായ പഠനങ്ങൾ നടത്തിയ, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയെ ഏറെ സ്വാധീനിച്ച ചിന്തകനായ റെയ്മണ്ട് വില്യംസ് തന്റെ താക്കോൽ പദങ്ങൾ (Keywords) എന്ന സാഹിത്യ-സാംസ്കാരിക പഠനഗ്രന്ഥത്തിൽ നിരീക്ഷിക്കുന്നുണ്ട്. 

സംസ്കാരത്തിന്റെ വളർച്ച ആത്യന്തികമായി സർവ്വനാശത്തിലേക്കാണ് എന്ന് ഫ്രോയ്ഡിനെപ്പോലുള്ള മനഃശാസ്ത്രജ്ഞരും, ആധുനിക നാഗരികത ഒരു ചെരിയുന്ന ഗോപുരമാണ് എന്ന് വിർജീനിയവുൾഫിനെപ്പോലുള്ള എഴുത്തുകാരും വൈരുദ്ധ്യാത്മകമായി നാഗരികതയെ നിർണ്ണയിച്ചിട്ടുമുണ്ട്. പലപ്പോഴും മാനുഷികതയുടെ മറുപുറമായി പ്രകൃതിയെ പ്രതിഷ്ഠിക്കാനുള്ള ന്യായങ്ങൾ വസ്തുതാപരമായി തന്നെ വിലയിരുത്തുന്നതാണ് ഉചിതവും.

പരിസ്ഥിതി ഒരു രാഷ്ട്രീയ വിവക്ഷയാണ്. ആധുനിക നാഗരികത, അതിന്റെ വികസന പ്രത്യയശാസ്ത്രം ഒക്കെ മുതലാളിത്ത പരിപ്രേക്ഷ്യമാണ്. ആഗോളവ്യാപകമായി ഗ്രീൻ പൊളിറ്റിക്സ് ഇടതുപക്ഷത്താവുന്നത് വികസനമെന്ന കോർപ്പറേറ്റ് മുതലാളിത്ത സങ്കല്പനത്തിന്റെ പുറത്ത് എപ്പോഴും പരിസ്ഥിതി വരുന്നു എന്നതുകൊണ്ടാണ്. മനുഷ്യനും പരിസ്ഥിതിയും വ്യത്യസ്തങ്ങളായ അസ്തിത്വങ്ങളാണ് എന്നും മനുഷ്യന് പുറത്തു നിലനിൽക്കുന്നതാണ് പരിസ്ഥിതി എന്നതും നമ്മുടെ പ്രബലമായ അന്ധവിശ്വാസവും ചൂഷണം ചെയ്യപ്പെടുന്നത് പരിസ്ഥിതിയാവുമ്പോൾ , 'ചൂഷണ'മെന്ന വാക്കുപോലും പവിത്രമാവുന്നു എന്ന വൈരുധ്യാത്മകവാദവും നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്.

രണ്ട്

'വിശാലകേരളം, വിലോലമോഹനം' - എന്നൊക്കെ പാടാമെങ്കിലു 38863 ച.കി.മീറ്റർ മാത്രം ഭൂവിസ്തൃതിയുള്ള  (ഇന്ത്യൻ ഭൂവിസ്തൃതിയുടെ 1.18%) പാവയ്ക്കാ വലുപ്പമുള്ള ഒരു സംസ്ഥാനമാണ്   കേരളം എന്നത് യാഥാർത്ഥ്യം!  കിഴക്കുനിന്ന് പടിഞ്ഞാറോട്ട് മുറം കമിഴ്ത്തിയതു പോലെ ചരിഞ്ഞു കിടക്കുന്ന ഭൂപ്രകൃതി. സമുദ്രനിരപ്പിൽ നിന്ന്
7.5 മീറ്റർ വരെ ഉയരമുള്ള തീരദേശം,7.5 മുതൽ 75 മീറ്റർ വരെ ഉയരത്തിൽ ഇടനാട്, 75 മീറ്ററിനു മേൽ ഉയരമുള്ള മലനാട് -ഇത്രയും സ്റ്റാറ്റിസ്റ്റിക്സ് പ്രൈമറി കുട്ടിക്കുപോലും ഹൃദിസ്ഥം.
മലയിൽ നിന്ന്   കടലിലേക്ക് ശരാശരി അകലം 60 കിലോമീറ്ററാണ്.
അതായത് കെ. റെയിൽ വേഗത്തിൽ 24 മിനിറ്റ് സഞ്ചാരദൂരം. മലയിൽ പെയ്യുന്ന വെള്ളം 60കിലോമീറ്റർ കുതിച്ചൊഴുകിയാൽ കടലിലെത്തും. ഇടയിലെ ഇടനാടൻ ചെങ്കൽക്കുന്ന്
തട്ടി നിരപ്പാക്കിയാൽ കുതിച്ചൊഴുക്കിന് വേഗം കൂടും. 6 മാസത്തിലേറെ മഴ പെയ്തിട്ടും
കൊടുംവരൾച്ചയ്ക്ക് കേരളം സാക്ഷ്യം വഹിക്കുന് ത്  ഈ ഭൂപ്രകൃതി കൊണ്ട്.
പ്രളയം, ഉരുൾപൊട്ടൽ, കുന്നിടിച്ചിൽ, ഭൂകമ്പം തുടങ്ങി പല തരത്തിലുള്ള
പാരിസ്ഥിതിക ദുരന്തങ്ങൾക്കെല്ലാം ഈ പരിസ്ഥിതി ലോല ഭൂമിശാസ്ത്ര സവിശേഷതകൾ കാരണമാവുന്നു.

സോപ്പ് മുറിയുന്ന ലാഘവത്തോടെ നമ്മുടെ ഉറപ്പുകളുടെ സംസ്ഥാന പാതകൾ ജലത്തിന്റെ ഈർച്ചവാളിനാൽ മുറിക്കപ്പെടുന്നതും അനധികൃതമായി  പ്രകൃതിയെ വെല്ലുവിളിച്ച് കെട്ടിപ്പൊക്കിയ സൗധങ്ങളും റിസോർട്ടുകളുമൊക്കെ തകർന്നടിയുന്നതും
നാമജപഘോഷയാത്രക്കാരും കുരിശിന്റെ വഴിക്കാരും കുമ്പിട്ടു നിസ്കരിക്കുന്നവരും
ജാതി വർണ്ണ വർഗ്ഗ ലിംഗ രാഷ്ട്രീയ ഭേദമന്യേ ദുരിതാശ്വാസ ക്യാമ്പുകളിൽ അടിഞ്ഞതും പ്രളയകാലത്ത് നാം കണ്ടതാണ്.

പക്ഷെ ഒറ്റവേനലിൽ നമ്മളതൊക്കെ മറന്നു… ഗാഡ്ഗിലിനെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ എന്ന്    മുറവിളി കൂട്ടിയ സൈബർ ബുജികൾ മുതൽ സാധാരണ 'ജി' കൾ വരെ ഗാഡ്ഗിലിനെ മറന്നു … നമ്മളിപ്പോൾ അതിവേഗ ബഹുദൂര പാതയുടെ മോഹാവേശങ്ങളിൽ
വായുവേഗത്തിൽ
സ്വപ്നസഞ്ചാരം നടത്തുകയാണ്. 

പശ്ചിമഘട്ടത്തിന്റെ സംരക്ഷണമായിരുന്നു ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലം, പശ്ചിമഘട്ടത്തിന്റെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും പാരിസ്ഥിതികത്തകർച്ചയുടെ പശ്ചാത്തലത്തിലാണ് ഗാഡ്ഗിൽ റിപ്പോർട്ട് രൂപപ്പെടുന്നത്. തെക്ക് കന്യാകുമാരി മുതൽ വടക്ക് തപതീ തീരംവരെ നീണ്ടുകിടക്കുന്ന പാരിസ്ഥിതിക ആവാസവ്യവസ്ഥയാണ് പശ്ചിമഘട്ടം. ഇതിൽ തെക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങൾ ഉൾപ്പെടുന്നു, തമിഴ്നാട്, കേരളം, കർണാടകം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്. ഏതാണ്ട് 25 കോടി ജനങ്ങളുടെ ആവാസസ്ഥലമാണിത്. ഇതിൽ പ്രധാനപ്പെട്ട സ്ഥാനമാണ് കേരളത്തിനുള്ളത്
ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും ജൈവവൈവിധ്യ കലവറയുമാണ് പശ്ചിമഘട്ടം. അറബിക്കടലിൽനിന്ന് വരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി വർഷാവർഷം മഴ പെയ്യിക്കുന്നത് ഈ മലനിരകളാണ്. മഴ വളരെയേറെ ലഭിക്കുന്ന ഈ പ്രദേശം മെച്ചപ്പെട്ട പരിസ്ഥിതിയും ജൈവവൈവിധ്യവുമുള്ളതാണ്. ലോകത്തിലെ 35 ജൈവവൈവിധ്യസമ്പന്നമായ സ്ഥാനങ്ങളിൽ ഒന്നാണ് പശ്ചിമഘട്ടം. അതിൽത്തന്നെ, അപൂർവമായ എട്ടു സ്ഥാനങ്ങൾ തിരഞ്ഞെടുത്തതിലൊന്ന് പശ്ചിമഘട്ടമാണ്.
തല്കാലം പശ്ചിമഘട്ടമൊക്കെ നമുക്ക് മറക്കാം.ഇനി നമുക്ക് ഗാഡ്ഗിലിനെ പായ തെരയ്ക്കുന്നതു പോലെ തെരച്ചു വെയ്ക്കാം. ഇത്തരം യാഥാർത്ഥ്യങ്ങളുടെ
വരണ്ട നിലത്തു ചവിട്ടി നിന്നാണ്     കോർപറേറ്റ് വികസനമെന്ന വലതുപക്ഷ അജണ്ടയെ അഭിമുഖീകരികേണ്ടത്.

മൂന്ന്

ചുണ്ടൊപ്പിലെ 27 കവിതകളിൽ മിക്കതും ഈയൊരു പാരിസ്ഥിതി ക ബോധ്യത്തിത്തിന്റെ
ഉള്ളുണർവാണ്. എഴുത്ത് പ്രതിരോധമോ പ്രതിഷേധമോ അവനവനിലെ വലതുപക്ഷ ബോധ്യങ്ങളെ ശുദ്ധീകരിക്കുന്ന രാഷ്ട്രീയ പ്രക്രിയയോ ഒഴുക്കിനൊപ്പം നീന്താതെ
അതിനെ മുറിച്ചു കടക്കാനുള്ള പ്രത്യയശാസ്ത്ര ദാർഢ്യമോ ആണെന്ന് തിരിച്ചറിയുന്ന
അപൂർവം പുതുകവികളിൽ ജയൻ നീലേശ്വരമുണ്ടെന്ന ഉറപ്പിന്റെ പിൻബലമിതാണ്.

എഴുത്തുകാരന് പക്ഷമുണ്ട്നിഷ്പക്ഷതയോളം നികൃഷ്ടമായ പക്ഷമേത്? എഴുത്തിന് നിലപാടുണ്ട്. നിലപാടില്ലായ്മയേക്കാൾ ദുഷിച്ച നിലപാടേത്? എഴുത്തിന്റെ പക്ഷം മനുഷ്യ പക്ഷമാണ്.കോർപ്പറേറ്റ് വികസനത്തിൽ പ്രതിസ്ഥാനത്താവുന്ന പരിസ്ഥിതി എന്നും
ഒരിടതു പരിപ്രേക്ഷ്യമാണ്. ഇതാണ് ചുണ്ടൊപ്പ് എന്ന കവിതാ സമാഹാരത്തിന്റെ  പക്ഷവും.


ജീവികൾക്കൊക്കെയും വേണമല്ലോ മറ്റുള്ള ജീവികൾ തൻ സഹായം എന്ന്
ബ്രഹ്തിലേക്ക് നീളുന്ന മനുഷ്യനും മനുഷ്യനും തമ്മിലോ ജീവിവർഗ്ഗങ്ങൾ തമ്മിൽ തമ്മിലോ
നിലനിൽക്കുന്ന, നിലനിൽക്കേണ്ട ഒരു പാരസ്പര്യം കവിതകളുടെ അന്തർധാരയാവുന്നുണ്ട്.

പുതു കവിതകളുടെ സഹജാവബോധമായ സൂക്ഷ്മനിരീക്ഷണങ്ങളും
കവിതയെന്നു തോന്നിക്കുന്ന പതിനായിരം വാക്കുകളുടെ നിരാകരണവും സാധിക്കുന്നതോടൊപ്പം പുതുകവിതയിൽ താരതമ്യേന പ്രകടമല്ലാത്ത പ്രത്യക്ഷ രാഷ്ട്രീയ വിചാരണകളാണ് ജയന്റെ കവിതകളിലെ ഈടുവയ്പ്പ്. സോമൻ കടലൂരിനെയോ പി.എൻ. ഗോപീകൃഷ്ണനെയോ പോലുള്ള ചുരുക്കം ചിലർ പുതുകവിതയിൽ
ചെയ്തതിന്റെ തുടർച്ച. ശവപാത, പരബ്രഹ്മപുരം, പോരാട്ടം, ആകാശവും തൂവലും, തീവേനൽ,
പച്ചക്കവിത, തുടങ്ങിയ കവിതകളുടെ ശീർഷങ്ങളിൽ പോലും ഈ രാഷ്ട്രീയമുണ്ട്.

ശാർദ്ദൂലവിക്രീഡിതമെന്ന കവിതയിലെ ക്വാറിയുടമകളുടെ സംസ്ഥാന സമ്മേളത്തിനും ആഗോള കേരള പരിസ്ഥിതി സമ്മേളനത്തിനും അവതരിപ്പിക്കാനുള്ള
രണ്ട് പ്രസംഗങ്ങൾ കീശയിലിട്ട് നടക്കുന്ന വൈരുധ്യാത്മക സാംസ്കാരിക ബുദ്ധിജീവി നായകൻ ഈ സത്യാനന്തര കാലത്ത് ഒട്ടും അതിശയോക്തിയല്ല.. തോക്ക്, തോക്ക് എന്നായുധങ്ങൾ മനഷ്യന് നേർക്ക് വെടിയുതിർക്കുമ്പോഴും നെഞ്ചു വിരിച്ചു നിന്ന്
തോക്കില്ല, തോക്കല്ല എന്ന് വാക്ക് എന്ന കവിത, അടയാളത്തിൽ അതിവേഗ പാത
മുറിച്ച് അക്കരെയെത്താൻ അനങ്ങിത്തുടങ്ങുന്ന ഒച്ച് ഏത് ഭരണത്തിലും പ്രതിപക്ഷമാവുന്ന അടിസ്ഥാനജനതയുടെ പ്രതിരൂപമാണ്. ശവപാതയിൽ കണ്ണ് ചിമ്മിത്തുറക്കെ നാടിന്റെ കണ്ണ് കുത്തിക്കെടുത്ത് അധികാര ചക്രം കുതിച്ചു പായുന്നുണ്ട് !  പരബ്രഹ്മപുരത്തിൽ
വിഷവാതകം ചുറ്റും പരക്കുമ്പോഴും ശ്വാസം വിടാതെ വാ തുറക്കാതെ,
ജനലും വാതിലുമടച്ച് പുരയ്ക്കകത്ത് പ്രതികരണത്തിന് ചിതയൊരുക്കുന്ന നിസ്സഹായതയെ
വരച്ചു വയ്ക്കുന്നുണ്ട്.

മഹാബലിയിൽ തുടങ്ങി കവിതയിൽ നിന്ന് നീക്കം ചെയ്ത ചില വാക്കുകളിൽ
അവസാനിക്കുന്നു. ഏല്ലാ കവിതകളും ഏറിയും
കുറഞ്ഞും 'വരൂ ഈ തെരുവുകളിലെ രക്തം കാണൂ' എന്ന് വായനക്കാരനെ
അസ്വസ്ഥപ്പെടുത്തുന്നു. സമകാലത്തെ നഗ്നമായി കൊത്തിവെയ്ക്കുന്നു.

പച്ചോലയിൽ കെട്ടിപ്പൊതിഞ്ഞ  നിലവിളികളെ കൊണ്ടുപോവുന്ന ശവവണ്ടി, ഒച്ചവെക്കാതെ അതിവേഗപാത മുറിച്ചു കടക്കാൻ അനങ്ങിത്തുടങ്ങുന്ന ഒച്ച്,
ഇസ്തിരിയും അത്തറും മൂക്കും പൊത്തി നാറ്റം അവഗണിക്കുന്ന ജാഥ,
ജീവിതത്തോട് മല്ലിട്ട് തോറ്റ് പുതച്ചു കിടക്കുന്ന മരണം,
പരലോക സോഷ്യലിസത്തിലേക്കുളള അതിവേഗ വണ്ടി,
ഓർമ്മകളുടെ ഓടു മേഞ്ഞ അങ്ങാടികൾ അടിച്ചു പൊളിച്ചു  നിരപ്പാക്കുന്ന ബുൾഡോസർ
സൂക്ഷ്മവും സമൃദ്ധവുമായ രൂപകങ്ങളിൽ പുതിയ ഭാവുകത്വത്തെ അടയാളപ്പെടുത്തുന്നുണ്ട്
കവിതയുടെ ഗണിതശാസ്ത്രം !

ആധുനിക നാഗരികതയുടെ യന്ത്രവേഗങ്ങൾക്കൊപ്പം കുതിക്കാനാവാതെ ഒച്ചുകളെപ്പോലെ പതുക്കെ അനങ്ങുന്ന പാർശ്വവൽകൃത നൊപ്പം ഈ കവിതകൾ ഇഴഞ്ഞിഴഞ്ഞ് ഒരു നാൾ നിങ്ങളിലുമെത്തും. സമകാല അരാഷ്ടീയതകളുടെ അന്തരീക്ഷത്തിൽ പൊങ്ങിപ്പറക്കുന്ന ഉൾക്കനമില്ലാത്ത കവിതാ പരീക്ഷണങ്ങളെ അപ്രസക്തമാക്കുന്ന മനുഷ്യനും മനുഷ്യനും
തമ്മിലും മനുഷ്യനും ബാഹ്യ പ്രകൃതിയും തമ്മിലുമുള്ള  പാരസ്പര്യത്തെ ആഴത്തിൽ
ഉറപ്പിക്കുന്ന മണ്ണിൽ കാലുറപ്പിച്ച ഈ കവിതകളിലൂടെ ജയൻ നീലേശ്വരം പുതുകവിതയിൽ
അവഗണിക്കപ്പെടാനാവാത്ത സാന്നിധ്യമാവുന്നുണ്ട്
ഉമ്മ വെച്ചാണ് ഇനിയൊരിക്കലും

കാണാനാവാത്തവർ പ്രിയപ്പെട്ടവർക്കായി കാലത്തിന്റെ അങ്ങേക്കരയിലേക്കുള്ള വണ്ടിച്ചീട്ടിൽ മുദ്ര വെക്കുന്നത് എന്ന വരികൾ ഈ ബോധ്യത്തിന്റെ നിശിത സാക്ഷ്യമാണ്.

വില: ₹ 110
പ്രസാധനം: യുവകലാസാഹിതി
വിതരണം : പുസ്തകഭവൻ, പയ്യന്നൂർ , Ph: 9447314705



എം.വി. ഷാജി
തുരീയം
ചുഴലി - തപാൽ
കണ്ണൂർ - 670 142
ph: 9495310244
chuzhalishaji@gmail.com