Saturday, July 1, 2017

നാവികൻ: രാജീവൻ കാഞ്ഞങ്ങാടിന് നിത്യസ്മാരകം


ജനയുഗം വാരാന്തത്തിന് വേണ്ടി കാസർഗോഡ് ജില്ലയുടെ സാംസ്കാരിക വൈവിധ്യത്തെക്കുറിച്ച് വ്യത്യസ്തമായ ഒരു കവർ ഫീച്ചർ തയ്യാറാക്കുന്നതിനുള്ള യാത്രയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് രാജീവൻ കാഞ്ഞങ്ങാട് അകാലത്തിൽ വഴി പിരിഞ്ഞു പോയത്. തെയ്യം പശ്ചാത്തലമാക്കിക്കൊണ്ട് കാസർഗോഡ് ജില്ലയിലെ ദളിത് ജീവിതത്തെക്കുറിച്ചുള്ള സിനിമയുടെ തിരക്കഥയെഴുതാനുള്ള ഡൽഹി യാത്ര നടത്താനും മരണം സമ്മതിച്ചില്ല. യുവകലാസാഹിതി പണിതൊരുക്കിയ ഗാനമയൂഖം എന്ന ഗാനശേഖരം പ്രകാശിതമാവുന്ന തിനുള്ള പ്രതിസന്ധികൾ മറികടക്കാനുള്ള അക്ഷീണയത്നത്തിൽ ആദ്യാവസാനം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച യുവകലാസാഹിതിയുടെ സഹയാത്രികനായ രാജീവൻ കാഞ്ഞങ്ങാട്. ഒരു വാക്കു പോലും പറയാനാവാതെ യാത്ര പോയ ആത്മസുഹൃത്തിന്റെ ഉജ്വലമായ എഴുത്തു ജീവിതം ' നാവികൻ ' എന്ന നോവലിനെ മുൻനിർത്തി അവതരിപ്പിക്കുകയാണ്.

രാജീവന്‍ കാഞ്ഞങ്ങാട്
കാസർഗോഡ് ജില്ലയുടെ സാംസ്കാരിക സ്വത്വം അന്വേഷിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകമാണ് നാവികൻ. സപ്ത ഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന കേരളത്തിലെ മറ്റേതൊരു പ്രദേശത്തെക്കാളും സാംസ്കാരിക വൈവിധ്യമുള്ള ഒരു പ്രദേശമാണിത്. വിഭജനത്തിന്റെ ഫലമായി ഒരു കലാപഭൂമിയായി അതെങ്ങനെയാണ് മാറിക്കൊണ്ടിരിക്കുന്നതെന്നും ഈ നോവലിലൂടെ വായിച്ചെടുക്കാം. ചാരനായി മുദ്രകുത്തപ്പെട്ട് പ്രവാസത്തിന്റെ നടുക്കടലിൽ നങ്കൂരമിടാനാവാതെ മുങ്ങിത്താഴുന്ന നാവികന്റെ നോവാണ് ഈ പുസ്തകം.
ജനിച്ചു വളർന്ന ഭൂമിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഒരു പ്രവാസിയുടെ യാതന കേട്ടറിഞ്ഞ നോവലിസ്റ്റ് രണ്ടു വർഷത്തെ കഠിന പ്രയത്നം കൊണ്ട് നൊന്തു നൊന്തെഴുതിയതാണ് ഈ നോവൽ. കണ്ണീര് വീണ് കുതിർന്ന വാക്കുകൾ ഹൃദയം കൊണ്ട് വായിക്കുന്ന ഏതൊരാൾക്കും അനുഭവിച്ചറിയാൻ സാധിക്കും വിധമാണ് രാജീവൻ കാഞ്ഞങ്ങാടിന്റെ എഴുത്ത്.
ചരിത്രം, രാഷ്ട്രീയം, പരിസ്ഥിതി, സാഹിത്യം, സംഗീതം, ചിത്രകല, സംസ്കാരം, ഭാഷ തുടങ്ങിയ മേഖലകളിൽ ആഴമേറിയ വായനാനുഭവവും ജീവിതാനുഭവവും ആർജ്ജിച്ച സമ്പന്നമായ വ്യക്തിത്വമായിരുന്നു രാജീവൻ. ഈ നോവൽ ആ വ്യക്തിത്വത്തിന്റെ ആഴം വെളിവാക്കും.ഹൃദയത്തെ നുറുക്കിക്കളയുന്നത് മരണം വരെ അതിനുള്ള അംഗീകാരം ഈ എഴുത്തുകാരന് ലഭിച്ചില്ലല്ലോ എന്ന് തിരിച്ചറിയുമ്പോഴാണ്.
വഹാബ് എന്ന കഥാനായകൻ നോവലിൽ പറയുന്നു: ഒരു പാട് കടങ്ങള് ണ്ട് ഈ ദുനിയാവില് ബാക്കി.പക്ഷെ ആര്ക്ക് കടം മടക്കിക്കൊടുക്കും.
വീട്ടാനാവാത്ത കടം എല്ലാവരെയും സങ്കടത്തിന്റെ നടുക്കടലിലാക്കുന്നു.
നോക്കൂ, കാസർഗോഡിന്റെ സാംസ്കാരിക വൈവിധ്യം അനാവരണം ചെയ്യപ്പെടുന്നത്. ദഫ് മുട്ട്, അർവണമുട്ട്, ബയലാട്ടം, സബീനാ പാട്ട്, യക്ഷഗാനം, ഇശലുകൾ, ഹരി കഥാകാലക്ഷേപം, ഗസലുകൾ, നവരാത്രികാഴ്ചകൾ, പുലിവേഷം, അലാമിക്കളി തുടങ്ങിയവയെക്കുറിച്ചെല്ലാം നോവലിലുടനീളം പരാമർശങ്ങളുണ്ട്.
പരിസ്ഥിതിയുടെ നാശമാണ് അഭയാർഥികളെ സൃഷ്ടിക്കുന്നതെന്ന പരിസ്ഥിതി രാഷ്ട്രീയമാണ് ഈ നോവലിന്റെ പ്രമേയം. ജനിച്ചു വളർന്ന പരിസരത്തിൽ നിന്നും ആട്ടിയകറ്റപ്പെടുന്ന വഹാബ് എന്ന നാവികൻ ഉൾപ്പെടെ നിരവധി കഥാപാത്രങ്ങൾ നോവലിലുണ്ട്. അനുവാചകരെ അനുയാത്രികരാക്കും വിധം ശക്തമാണ് രാജീവന്റെ എഴുത്ത്.
ഭൂമിയുടെ അവകാശത്തിനും അധികാരത്തിനും വേണ്ടി മനുഷ്യഹൃദയങ്ങളെ വിഭജിച്ച് പുതിയ പ്രമാണങ്ങളിലൂടെ രാഷ്ട്രങ്ങളുടെ മുകളിൽ വാണു കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ശക്തികളുടെ മാനവിക മൂല്യങ്ങളെ ചവിട്ടിമെതിച്ചു കൊണ്ടുള്ള പടയോട്ടം ഈ നോവലിൽ ആദ്യാവസാനം പ്രതിപാദിക്കുന്നു.
ഡെല്ലാ സിന്റ ഡയറിയിൽ ഇങ്ങനെ വായിക്കാം.
"ഈശ്വരൻ അതിരുകൾ വരച്ചു തന്നില്ല. ഭൂമിയുടെ വാത്സല്യത്തിനും അതിരുകൾ ഉണ്ടായിട്ടില്ല.പക്ഷെ ഭൂമിക്ക് അവകാശികളായി വന്നവർ വിഭജന രേഖകൾ ചമച്ചു. അവരുടെ പ്രമാണങ്ങൾക്ക് ചരിത്രത്തിന്റെ സാധുതയും വേദങ്ങളുടെ സാക്ഷ്യപത്രങ്ങളുമുണ്ടായിരുന്നു. ഇരയാക്കപ്പെടുന്ന കീഴാള വർഗത്തോട് എഴുത്തുകാരനുള്ള ആത്മൈക്യമാണ് വഹാബും ബൊളീവിയക്കാരനായ ഡെല്ലാസും തമ്മിലുള്ള ബന്ധത്തിലൂടെ വെളിവാക്കപ്പെടുന്നത്.
വഹാബിന്റെ മുത്തച്ഛനായ ബ്യാരി ഗുൽ മുഹമ്മദും ശേഷപ്പ ഭണ്ഡാരിയും തമ്മിലുള്ള കോടതി വ്യവഹാരവുമാണ് ഈ നോവലിന്റെ ഇതിവൃത്തം. വിഭജനകാലത്ത് പാക്കിസ്ഥാനിൽ നിന്ന് നവ് ഖാലി വഴി മധുമതിയുടെ തീരത്തുള്ള ഗംഗാ വാർ എന്ന കാസർകോടൻ പ്രദേശത്ത് എത്തിപ്പെട്ട ഗസൽ ഗായകൻ ഗുൽ മുഹമ്മദിനെ പാക്കിസ്ഥാൻ ചാരനായി ഭരണകൂടം മുദ്രകുത്തുന്നു.തന്റെ സ്നേഹം വീണ് ചുവന്ന മണ്ണിൽ നിന്നും അയാൾക്ക് വേദനയോടെ പലായനം ചെയ്യേണ്ടി വരുന്നു. വേട്ടക്കാരനനുകൂലമായി വിധിയെഴുതുന്ന കോടതി വിമർശനം കൂടിയാണ് ഈ പുസ്തകം.
പലായനം ചെയ്യപ്പെട്ടതിനു ശേഷം ഗുൽ മുഹമ്മദ് ചെറുമകനെഴുതിയ ഹൃദയസ്പർശിയായ ഒരു കത്തുണ്ട്. കാരുണ്യം വറ്റിയിട്ടില്ലാത്ത ഏതൊരാളെയും പിടിച്ചുലയ്ക്കും വിധത്തിലാണ് അതിന്റെ ഭാഷ.രാജീവൻ കാഞ്ഞങ്ങാട് എന്ന എഴുത്തുകാരന് മരണത്തെ വെല്ലുവിളിക്കാൻ ഈ ഒരു നോവൽ മാത്രം മതിയാകും.
ഗുൽ മുഹമ്മദിന്റെ കത്തിനെക്കുറിച്ച് നോവലിൽ ഇങ്ങനെ പറയുന്നു.
" ഇത് അത്രയെളുപ്പം വഴങ്ങുന്ന ഭാഷയല്ല. മനസ്സിലിട്ട് നൂറാവർത്തി വായിക്കണം." ഈ നോവലിനും അത് ചേരും.
പരിമിതമായ സ്ഥലവും സമയവും മാത്രമേ എഴുത്തുകാരന് അനുവദിച്ചു കിട്ടിയിട്ടുള്ളൂ. അതിനകത്തു നിന്ന് എഴുത്തിന്റെ മാന്ത്രികതയിൽ അയാൾ ചങ്ങലാ ബന്ധനം അഴിച്ച് അജയ്യനായി പുറത്തു വരുന്നു. നാവികൻ എന്ന നോവൽ അതിന്റെ സാക്ഷ്യപ്പെടുന്നു.